കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവന; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മന്ത്രിമാരായ N ഷംസുദ്ദീനും K M ഷാജിയും

കാന്തപുരത്തിൻ്റെ വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ ലീഗ് മന്ത്രിമാർ

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവന; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മന്ത്രിമാരായ N ഷംസുദ്ദീനും K M ഷാജിയും
dot image

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ ലീഗ് മന്ത്രിമാരായ എന്‍ ഷംസുദ്ദീനും കെ എം ഷാജിയും. വിഷയത്തില്‍ മാധ്യമങ്ങൾ പ്രതികരണമാരാഞ്ഞപ്പോള്‍ ഇരുവും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പണ്ഡിതന്മാര്‍ പറഞ്ഞതല്ലേ അതിന് താന്‍ മറുപടി പറയുന്നില്ലെന്നായിരുന്നു എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്. സമാന നിലപാടാണ് കെ എം ഷാജിയും സ്വീകരിച്ചത്.

'പണ്ഡിതന്മാര്‍ പറഞ്ഞതല്ലേ, അതിന് ഞാന്‍ മറുപടി പറയുന്നില്ല. അതില്‍ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല' എന്നായിരുന്നു ഷംസുദ്ദീന്‍ പറഞ്ഞത്. വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. മുസ്‌ലിം കമ്മ്യൂണിറ്റിയില്‍ നിരവധി ആളുകള്‍ ഉണ്ട്. അവരോട് ചോദിച്ചാല്‍ മതി. 'കാന്തപുരത്തിന്റെ പ്രതികരണം സ്ത്രീ വിരുദ്ധമാണെന്ന് തോന്നുന്നില്ലേ' എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് അതിന് കമന്റ് ചെയ്യുന്നില്ല എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. താന്‍ ഒരു വിഷയത്തില്‍ കമന്റ് ചെയ്യുന്നില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. കുത്തിക്കുത്തി ചോദിച്ചാല്‍ മറുപടി പറയണം എന്ന് നിര്‍ബന്ധമില്ലല്ലോ. തനിക്ക് തന്റെ അഭിപ്രായം സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തിന് ഗൗരവമുണ്ടോ ഇല്ലയോ എന്നത് താന്‍ പ്രതികരിച്ചാല്‍ അല്ലേ അറിയാന്‍ കഴിയൂ. വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവന ഇറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുപക്ഷ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്‌ഐ വിമര്‍ശിച്ചു. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞത്.

സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കാന്തപുരം പറഞ്ഞത്. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്, വിമര്‍ശനവുമായി സിപിഐഎം നേതാവ് പി കെ ശ്രീമതി രംഗത്തെത്തി. കാന്തപുരം വീണ്ടും സ്ത്രീ വിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പ്രായാധികൃത്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു.

കാന്തപുരത്തിനെതിരെ മന്ത്രിമാരായ ബിന്ദു കൃഷ്ണയും സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പൊതുസമൂഹത്തിന് സ്വീകാര്യമായ നിലപാടല്ലെന്നായിരുന്നു ബിന്ദു കൃഷ്ണ പറഞ്ഞത്. ജനപ്രതിനിധികളായ സ്ത്രീകള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരണം എന്നാണ് തന്റെ അഭിപ്രായം എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

Content Highlights- Ministers N Shamsudeen and K M Shaji did not comment on Kanthapuram A P Aboobacker Musliyar’s remarks concerning women.

dot image
To advertise here,contact us
dot image