മലയാളം സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കുന്നത് വരെ സമരം തുടരുമെന്ന് അനഘ

ജാതി വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനും എതിരെ അനഘ നടത്തുന്ന സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്

മലയാളം സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കുന്നത് വരെ സമരം തുടരുമെന്ന് അനഘ
dot image

തിരൂര്‍: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥി അനഘ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ സമരം അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സമരസമിതി. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി കഴിഞ്ഞദിവസം അനഘയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തന്റെ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അനഘ മന്ത്രിയെ അറിയിച്ചു. ജാതി വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനും എതിരെ അനഘ നടത്തുന്ന സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

അനഘയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വാര്‍ഷിക ഗവേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍വകലാശാല പുറത്തിറക്കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചുവെന്ന് പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തിരുന്നു. സമരം അവസാനിപ്പിച്ചതായുള്ള വ്യാജവാര്‍ത്ത മന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധനേടിയതിനെ തുടര്‍ന്ന് അനഘ തന്നെ മന്ത്രിയുമായി നേരിട്ട് ഫോണിൽ സംസാരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും സമരം തുടരുകയാണെന്നും സമരസമിതി അറിയിച്ചു.

ജാതി വിവേചന പരാതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍വകലാശാല അധ്യാപകരായ ഡോ. അരുണ്‍ ബാബു, ഡോ. ജൈനി വര്‍ഗീസ് എന്നിവര്‍ക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കുക, അനഘയുടെ ഡോക്ടറല്‍ കമ്മിറ്റി ഉടന്‍ ചേരുക, ഗവേഷണത്തിനാവശ്യമായ ലാബ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക, ഈ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ രേഖാമൂലമുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനഘ സമരം തുടരുന്നത്. നിലവില്‍ അനഘ ഉന്നയിച്ച ആവശ്യങ്ങളില്‍ വാര്‍ഷിക ഗവേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കുക എന്ന ആവശ്യം മാത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് അനഘയുടെ ഫെല്ലോഷിപ്പ് പുതുക്കുന്നതിന് സഹായകരമാണ്.

ആവശ്യങ്ങളിൽ സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഐക്യദാര്‍ഢ്യ-സഹായ സമിതി രൂപീകരിക്കുന്നതിനുള്ള യോഗം ആഗസ്റ്റ് 31ന് മുന്‍പ് തിരൂരില്‍ ചേരാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Research scholar Anagha Sasi clarified that her indefinite protest at Thunchath Ezhuthachan Malayalam University will persist until she receives an official written commitment from the state government fulfilling her demands

dot image
To advertise here,contact us
dot image