

കൊച്ചി: കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന വി കെ ശ്രീരാമന്റെ വിമര്‍ശനത്തില്‍ പ്രതിഷേധം ശക്തം. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ രംഗത്തെത്തി. ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോള്‍ പുലിക്കളി ദേശം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭരണിയിലെ പാട്ടിനെക്കുറിച്ചും ഇത്തരത്തില്‍ രണ്ട് നിലപാടുണ്ടല്ലോയെന്നും പുലിക്കളിക്കെതിരെ നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്നും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ചോദ്യം ഉയർന്നു. കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? ഏറ്റവും മോശം ഡ്രസും ധരിച്ച് ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നുന്നതെന്നും ചോദ്യമുണ്ട്. ആണിനും പെണ്ണിനും രൂപഭംഗി ഇല്ലാത്തത് തന്നെയാണ്, പിന്നെ കലയ്ക്ക് വേണ്ടി ആഭാസം എന്നൊന്നും പറയരുത് കുറേ മനുഷ്യരുടെ ജീവിതമാണ്. കുറേ മനുഷ്യരുടെ കാത്തിരിപ്പാണെന്നും അഭിപ്രായം ഉയർന്നു.
'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെ'ന്നുമായിരുന്നു പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ച് ശ്രീരാമന്‍ വിമര്‍ശിച്ചത്. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ലെന്നും ശ്രീരാമന്‍ പറയുന്നുണ്ട്.
'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ്
സുബ്രന്‍സാമി പറയുന്നത്.അതാണൊരാശ്വാസം', എന്നായിരുന്നു വി കെ ശ്രീരാമന്റെ പോസ്റ്റ്.
Content Highlights: Strong protests have emerged over actor and writer V K Sreeraman's criticism of Pulikali, which he reportedly described as a disturbing form of art.