DYFIയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയ‍ർ ചെയ്ത് മുഈൻ അലി ശിഹാബ് തങ്ങൾ

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രം​ഗത്ത് വന്നിരുന്നു

DYFIയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയ‍ർ ചെയ്ത് മുഈൻ അലി ശിഹാബ് തങ്ങൾ
dot image

മലപ്പുറം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയ‍ർ ചെയ്ത് മുൻ യൂത്ത് ലീഗ് നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ അലി ശിഹാബ് തങ്ങൾ. സൈനുദ്ധീൻ ഒളവട്ടൂർ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് മുഈൻ അലി ശിഹാബ് തങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രം​ഗത്ത് വന്നിരുന്നു. പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട ആരോ​ഗ്യമന്ത്രിയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തെ പരോക്ഷമായി അനുകൂലിച്ചിരിക്കുന്നത്. എസ്കെഎസ്എസ്എഫിൻ്റെയും യൂത്ത് ലീ​ഗിൻ്റെയും നേതാവാണ് സൈനുദ്ധീൻ ഒളവട്ടൂർ.

വിശപ്പിനെക്കുറിച്ച് കവിത എഴുതുന്നതും പ്രസംഗിക്കുന്നതും എളുപ്പമാണ്. എന്നാൽ വിശക്കുന്നവന്റെ കൈയിൽ ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതാണ് യഥാർത്ഥ മനുഷ്യസ്നേഹവും സേവനവും. അതുകൊണ്ട്, ഇത്തരത്തിലുള്ള സന്നദ്ധ സേവനങ്ങളെ വിമർശിക്കുകയല്ല, കൂടുതൽ കരുത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും സൈനുദ്ദീൻ ഒലവത്തൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

സൈനുദ്ധീൻ ഒളവട്ടൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

കഴിഞ്ഞ 38 ദിവസമായി ഭാര്യയുടെയും മകളുടെയും ചികിത്സയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഇടനാഴികളിൽ കഴിയുമ്പോൾ, ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. അവയിൽ ഏറ്റവും വലുത്—വിശപ്പിന്റെ വിലയും മനുഷ്യസ്നേഹത്തിന്റെ അളവും വാക്കുകളിലല്ല, പ്രവർത്തികളിലാണെന്നതാണ്.
ഇവിടെ നാല് മാസവും ആറ് മാസവും, ചിലപ്പോൾ പത്ത് മാസത്തിലേറെയും കുഞ്ഞുങ്ങളോടൊപ്പം ചികിത്സയ്ക്കായി കഴിയുന്ന കുടുംബങ്ങളെ കാണാം. അവരിൽ പലർക്കും സി.എച്ച്. സെന്റർ, സഹചാരി, സഹായി, കനിവ്, DYFI തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ വിവിധ സമയങ്ങളിലായി നൽകുന്ന ഭക്ഷണമാണ് ഏറ്റവും വലിയ ആശ്രയം. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രിയിൽ എന്നിങ്ങനെ നാല് നേരങ്ങളിലായി ലഭിക്കുന്ന ഈ ഭക്ഷണം വിശപ്പടക്കുക മാത്രമല്ല, ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വലിയൊരു സാമ്പത്തിക ആശ്വാസം കൂടിയാണ്. ദിവസേന ഭക്ഷണത്തിനായി ചെലവഴിക്കേണ്ട തുക ലാഭിക്കാനാകുന്നത് ചികിത്സയുടെ ഭാരത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് വലിയ സഹായമാകുന്നു.
ഈ സേവനത്തിന്റെ യഥാർത്ഥ മൂല്യം ആശുപത്രിയിൽ ദിവസങ്ങളോളം കഴിയുന്നവർക്കാണ് ഏറ്റവും നന്നായി അറിയുക. വിശപ്പിന്റെ വേദന അനുഭവിച്ചവർക്കേ ഒരു പൊതിച്ചോറിന്റെ വില മനസ്സിലാകൂ. അതുപോലെ, രോഗിയുടെ കൂടെയിരുന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നവർക്കേ ഇത്തരത്തിലുള്ള സേവനങ്ങൾ നൽകുന്ന കരുതലിന്റെയും ആശ്വാസത്തിന്റെയും യഥാർത്ഥ വില മനസ്സിലാകൂ.
വിശപ്പിനെക്കുറിച്ച് കവിത എഴുതുന്നതും പ്രസംഗിക്കുന്നതും എളുപ്പമാണ്. എന്നാൽ വിശക്കുന്നവന്റെ കൈയിൽ ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതാണ് യഥാർത്ഥ മനുഷ്യസ്നേഹവും സേവനവും.
അതുകൊണ്ട്, ഇത്തരത്തിലുള്ള സന്നദ്ധ സേവനങ്ങളെ വിമർശിക്കുകയല്ല, കൂടുതൽ കരുത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.
ഭാവിയിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കമ്മ്യൂണിറ്റി കിച്ചൺ പോലുള്ള സ്ഥിരം സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അത് തീർച്ചയായും സ്വാഗതാർഹമാണ്. എന്നാൽ അത്തരം സംവിധാനങ്ങൾ കാര്യക്ഷമമായും വിശ്വസനീയമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണസേവനം ദുർബലപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. പകരം, അവയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്; പ്രവർത്തിയാണ്.

Content Highlights: Mueen Ali Shihab Thangal shared a Facebook post expressing support for DYFI's Pothichoru food distribution initiative, drawing attention on social media.

dot image
To advertise here,contact us
dot image