ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നത സിപിഐഎം നേതാക്കള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ഇ ഡി കോടതിയില്‍ നല്‍കിയ തടസ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. സംഭവത്തില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ട്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ ഹർജി നൽകി. മ്യൂസിയം എസ്എച്ച്ഒയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇ ഡിയും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തിയത്. എന്ത് സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നതില്‍ മ്യൂസിയം എസ്എച്ച്ഒ കൃത്യമായ വിശദീകരണം ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.

പതിമൂന്ന് കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് റിപ്പോട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസിന്റെ ഈ റിപ്പോര്‍ട്ടിന്മേലുള്ള വാദത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ പൊലീസിനെ അറിയിച്ചില്ല. ജാമ്യം അനുവദിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രോസിക്യൂട്ടര്‍ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് ജില്ലാ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നാണ് എസ്എച്ച്ഒ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യം മ്യൂസിയം എസ്എച്ച്ഒ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതോടെ അതിന് അനുകൂല നിലപാട് ഉണ്ടായെന്നാണ് വിവരം.

Content Highlights: Enforcement Directorate has alleged that CPI(M) leaders were involved in the attack on ED officials after a search conducted at Chief Minister Pinarayi Vijayan's residence

dot image
To advertise here,contact us
dot image