

കൊല്ലം: ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണമെന്ന് തുറന്ന് പറഞ്ഞ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. തിരുത്തല്‍ അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് കേസുകള്‍ അതീവ ഖേദകരമാണ്. എസ്എന്‍ഡിപി യോഗനേതൃത്വം ശ്രദ്ധ പുലര്‍ത്തണം. പാടില്ലാത്തത് പലതും നടക്കുന്നതായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യൂണിയന്റെ കാര്യങ്ങളില്‍ ശിവഗിരി മഠം ഇടപെടില്ല. എന്നാല്‍ ശ്രീനാരായണീയ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇത്രക്ക് വിഷമിച്ച കാലം മുമ്പുണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ റിപ്പോര്‍ട്ടറിനോട് തുറന്നു പറഞ്ഞു.
'ശ്രീരാമ പ്രസ്ഥാനത്തിന്റെ ചരിത്രമെടുത്താല്‍ ഇത്രയേറെ വൈഷമ്യമുണ്ടായ ഒരുകാലം ഉണ്ടായിട്ടില്ല. അത് വാസ്തവത്തില്‍ സഹിക്കാന്‍ പറ്റുന്ന കാര്യമില്ല. വേദനിപ്പിക്കുന്ന കാര്യമാണ്. ആരോടും വ്യക്തിപരമായി ഒരു വിരോധവുമില്ല. ഒരുപക്ഷവുമില്ല. പ്രസ്ഥാനം നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. എസ്എന്‍ഡിപിയോഗത്തില്‍ ജനങ്ങള്‍ക്ക് വൈഷമ്യമുണ്ടാകുന്ന കാര്യങ്ങള്‍ നടക്കാന്‍ പാടില്ല', അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച വി എം സുധീരനെയും അദ്ദേഹം പിന്തുണച്ചു. വിഎം സുധീരന്റെ ഇടപെടലിന് ഫലമുണ്ടാകണമെന്ന് സ്വാമി സച്ചിദാനന്ദ റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം, കെ കെ മഹേശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ മഹേശന്റെ ഭാര്യ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ 'ഒരു ഗതിക്ക് പരഗതിയില്ലാത്തവൻ' പ്രയോഗത്തിൽ സഹതാപമെന്ന് ഉഷ പറഞ്ഞു. എന്താണ് പറയുന്നത് എന്ന് ബോധമില്ല. വെള്ളാപ്പള്ളി വഴിയാധാരമാക്കിയ കുടുംബമാണ് തങ്ങളുടേത്. ഇപ്പോഴും വെള്ളാപ്പള്ളി ഭീഷണിപ്പെടുത്തുന്നു. പുതിയ സർക്കാരിൽ പൂർണ വിശ്വാസമെന്നും ഉഷ റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights:Sivagiri Mutt Head Swami Satchidananda has openly stated that the Sree Narayana movement should remain pure