PM ശ്രീ:ഓന്ത് നാണിക്കും സഖാക്കളേ, ക്ലാസ് മുറികളെ ഒറ്റിക്കൊടുത്തവരുടെ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണം: P K നവാസ്

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടുകൊടുത്തവര്‍ ഇപ്പോള്‍ യുഡിഎഫിന് ക്ലാസ് എടുക്കാന്‍ വരുന്നതിന് മുമ്പ് ഈ കരാര്‍ ഒപ്പിട്ടതിനെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറുണ്ടോയെന്ന് പികെ നവാസ്

PM ശ്രീ:ഓന്ത് നാണിക്കും സഖാക്കളേ, ക്ലാസ് മുറികളെ ഒറ്റിക്കൊടുത്തവരുടെ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണം: P K നവാസ്
dot image

മലപ്പുറം: പിഎം ശ്രീയില്‍ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് എംഎല്‍എ. പി എം ശ്രീയില്‍ യുഡിഎഫിന്റെ കേരളം മുട്ട് മടക്കില്ലെന്നും മടക്കാന്‍ പാടില്ലെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. നാലര വെള്ളിക്കാശിന് ആര്‍എസ്എസിന്റെ അറവുശാലയിലേക്ക് കേരളത്തിലെ ക്ലാസ് മുറികളെ ഒറ്റിക്കൊടുത്തവരുടെ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

'പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടുകൊടുത്തവര്‍ ഇപ്പോള്‍ യുഡിഎഫിന് ക്ലാസ് എടുക്കാന്‍ വരുന്നതിന് മുമ്പ് ഈ കരാര്‍ ഒപ്പിട്ടതിനെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറുണ്ടോ? കേന്ദ്രസര്‍ക്കാരുമായി ഒപ്പുവെച്ച അതീവ സങ്കീര്‍ണ്ണമായ ഈ കരാറില്‍ നിന്ന് പിന്മാറുന്നതിനുവേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പിച്ച് പറയാം കാവി രാഷ്ട്രീയത്തിന്റെ വിഷ സിലബസുകൾ കേരളത്തിലെ ക്ലാസ് മുറിയില്‍ പഠിക്കില്ല, അത് പഠിപ്പിക്കില്ല, അത് കട്ടായം', പി കെ നവാസ് പറഞ്ഞു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അതിന്റെ സെക്കുലര്‍ പാരമ്പര്യത്തെ മുറുകെപിടിച്ചുകൊണ്ട് തന്നെ യുഡിഎഫ് സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വിദ്യാഭ്യാസ മോഡല്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഇരുണ്ട യുഗങ്ങള്‍ക്ക് ശേഷം നമ്മള്‍ തിരികെ കൊണ്ടുവരുമെന്നും പി കെ നവാസ് പറഞ്ഞു.

'ഞങ്ങളുടെ നിലപാടില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല. അയ്യോ ഇത് ഞങ്ങള്‍ റദ്ദ് ചെയ്തതാണേയെന്ന് കൂകി വിളിക്കുന്നവരോട് രണ്ട് കാര്യം. 90 കോടി വാങ്ങി ആരാണ് ഇത് ഒപ്പ് വെച്ചത് ? എന്തിനാണ് ഒപ്പ് വെച്ചത്? ഞങ്ങള്‍ റദ്ദ് ചെയ്‌തെയെന്ന് തള്ളുന്നവര്‍, റദ്ദ് ചെയ്ത ഓര്‍ഡര്‍ കോപ്പി ഒന്ന് ഇവിടെ പോസ്റ്റിയെ (കൊടുത്ത കത്തല്ല, റദ്ദാക്കിയ ഓര്‍ഡര്‍) ഓന്ത് നാണിക്കും സഖാക്കളെ…!', പി കെ നവാസ് പറഞ്ഞു.

Content Highlights: PK Navas has reacted to the ongoing discussion surrounding the PM SHRI scheme

dot image
To advertise here,contact us
dot image