

മാനന്തവാടി: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ്. താല്‍ക്കാലിക ജോലി ഉടന്‍ നല്‍കുമെന്നും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജെസിയുടെ ഭര്‍ത്താവ് ഷാജിയുടെ ചികിത്സ പൂര്‍ണമായും താന്‍ ഏറ്റെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി. ജെസിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ നല്‍കുമെന്നും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചിരുന്നു. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞിരുന്നു.
പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഫെൻസിംഗ് ഉൾപ്പെടെയുള്ള വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പാക്കും. ഈ മാസം 30ന് വയനാട്ടിൽ ഉന്നതല യോഗം ചേരുമെന്നും വനം-കൃഷി വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും ഡിഎഫ്ഒ ആഷിഖ് അലി പറഞ്ഞു.
ഇന്ന് രാവിലെയാണ് വയനാട് മേപ്പാടി ചൂരല്‍മല റോഡില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌ക മരിച്ചത്. ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പുത്തുമല കശ്മീരില്‍ ഷാജിയുടെ ഭാര്യ കല എന്ന ജെസിയാണ് മരിച്ചത്. ഷാജിയെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെ കളളാടി ചൂണ്ടിയില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നില്‍ സ്‌കൂട്ടറിലെത്തിയ ദമ്പതികള്‍ പെടുകയായിരുന്നു.
Content Highlights: Meppadi wild elephant attack; T Siddique says job for family member of jessy will be considered