

കണ്ണൂര്‍: മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ ഉയർന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍. പി ജയരാജന്‍ ഗ്രന്ഥരചനയുടെയും ഗവേഷണത്തിന്റെയും ഭാഗമായി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് വിശ്വാസ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റായ സഖാവ് പി ജയരാജന്‍ ഭക്തിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് സ്ഥാപിക്കലാണ് ലക്ഷ്യമെന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് കാവുകളിലും അമ്പലത്തിലും എന്ത് കാര്യം എന്ന മറ്റൊരു ഉപാഖ്യാനവും നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും ശ്യാംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'പി ജയരാജന്‍ ഉത്തരകേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ആഴത്തില്‍ പഠിച്ച് ഗ്രന്ഥരചന നിര്‍വഹിച്ച ഒരാളാണ്. പുസ്തകം എഴുതുക മാത്രമല്ല കണ്ണൂരില്‍ പരിവാരികള്‍ കൈയേറിയ കാവുകള്‍ ബഹുജനങ്ങള്‍ക്കായി ഏറ്റെടുത്ത്, അതില്‍ പൊരുതി വിജയിച്ച ഒരാള്‍ കൂടിയാണ് പി ജയരാജന്‍. തന്ത്രത്തെ കുറിച്ചും കേരളീയ ക്ഷേത്രസമ്പ്രദായങ്ങളെ കുറിച്ചും ആഴത്തില്‍ പഠിച്ച ധാരാളം വിദേശ പണ്ഡിതന്മാരുണ്ട്. ഇവരെല്ലാം തന്നെ വിശ്വാസം കൊണ്ടും ഭക്തി കൊണ്ടുമല്ല ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളത്', ശ്യാംകുമാര്‍ പറഞ്ഞു.
ചരിത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും ആഴത്തില്‍ പഠിക്കാനായി ക്ഷേത്രമോ കാവോ സന്ദര്‍ശിച്ചാല്‍ അതിനെ ദുര്‍വ്യാഖ്യാനിച്ച് നിര്‍വൃതി കൊള്ളുന്ന ഒരു കൂട്ടര്‍ ഇന്ന് കേരളത്തിലും സജീവമാണെന്ന് ശ്യാംകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ സംഘപരിവാരത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ബൗദ്ധികമായി മാത്രമല്ല, പ്രായോഗിക വഴികള്‍ സ്വീകരിച്ച് കാവുകളെ ബഹുസ്വരമായി നിലനിര്‍ത്താന്‍ ഏറെ പോരാടിയ ഒരാള്‍ കൂടിയാണ് പി ജയരാജന്‍. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളെയും കാവുകളെയും ബ്രാഹ്‌മണീകരിച്ച് പരിവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി ജയരാജനെ അധിക്ഷേപിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് ശ്യാംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളെ കുറിച്ച് പഠിച്ച പ്രമുഖരെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ശ്യാംകുമാറിന്റെ പ്രതികരണം.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പി ജയരാജന്‍ സന്ദര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ 'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന തന്റെ പുതിയ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം സന്ദര്‍ശിച്ചതെന്ന് പി ജയരാജന്‍ വിശദീകരിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണ് എന്നത് തെറ്റിദ്ധാരണയാണെന്നും കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് താനൊരു ഭക്തന്‍ ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാന്‍ കഴിയൂവെന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ സഹതാപമേ ഉള്ളൂവെന്ന് പി ജയരാജന്‍ പറഞ്ഞു.
Content Highlights: Dr. T S Syamkumar supports P Jayarajan