

കൊച്ചി: ഇത്തവണ കേരളം ആർക്കപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.
ബിജെപി കേരളത്തിൽ ഇത്തവണയും പൂജ്യം ആയിരിക്കുമെന്ന് എന്ന് എ എ റഹീം എംപി. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്നും റഹീം ചൂണ്ടിക്കാണിച്ചു.
മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.
ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫിൻ്റേത് അവകാശവാദങ്ങൾ മാത്രമാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ അടക്കം വലിയ മുന്നേറ്റമുണ്ടാകുമെന്നും പേരാമ്പ്രയിൽ ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.