

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സംശയം മൂലമാണ് മുഹമ്മദ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
രായിമരക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22)യെയാണ് ഇന്ന് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ മുഹമ്മദിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ രാത്രി പത്തുമണിയോടെ യുവതിയെ കണ്ടിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയായിരുന്നു. അതിനിടെയാണ് പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്ക് പരിസരത്തു നിന്നും പ്രതിയെ കണ്ടെത്തിയത്.
Content Highlights:Ponnani woman's death ruled a murder; husband taken into custody by police