

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ ചികിത്സിക്കുന്നതിൽ ആശുപത്രിക്ക് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കും. ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അന്വേഷിക്കുക. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് അന്വേഷണം.
കുട്ടിയെ ചികിത്സിക്കുന്നതിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ഇന്ന് ഡിഎംഒ അടങ്ങിയ സംഘം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തും. ദിക്ഷലിനെ ചികിൽസിച്ചവരിൽ നിന്ന് മൊഴിയെടുക്കും. ദിക്ഷലിന്റെ വീട്ടിലെത്തിയും മൊഴിയെടുപ്പുണ്ടാകും.
കഴിഞ്ഞ ദിവസമാണ് ചിറയിന്‍കീഴില്‍ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത്. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലായിരുന്നു മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടിക്ക് ജീവൻ നഷ്ടമായതെന്നാണ് കുടുബാംഗങ്ങൾ പറയുന്നത്. ആന്റിവെന ചികിത്സ കുട്ടിക്ക് നൽകിയില്ലെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടിയിരുന്നു. ദിക്ഷലിൻ്റെ മരണത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ വ്യാപക ആരോപങ്ങളാണ് ഉയർന്നത്.
Content Highlights:The Health Department will investigate whether the hospital failed to treat the eight-year-old boy who died of a snakebite in Chirayinkeezhu