പാമ്പുകടിയേറ്റ് രണ്ട് പേർ മരിച്ച സംഭവം: ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം: കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെ സി വേണുഗോപാൽ

പാമ്പുകടിയേറ്റ് രണ്ട് പേർ മരിച്ച സംഭവം: ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം: കെ സി വേണുഗോപാൽ
dot image

ആലപ്പുഴ: പാമ്പുകടിയേറ്റ് കായംകുളത്ത് വീട്ടമ്മയും തിരുവനന്തപുരത്ത് കുട്ടിയും മരിച്ച സംഭവത്തിൽ പിഴവുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിൽ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെ സി വേണുഗോപാൽ എംപി. രണ്ട് പേരെയും ആശുപതിയിൽ പ്രവേശിച്ചപ്പോൾ തന്നെ പാമ്പ് കടിയേറ്റതാണെന്ന് കുടുംബങ്ങൾ അറിയിച്ചിട്ടും ആന്റിവെനം നൽകാൻ ഡോക്ടർമാർ തയ്യാറാകാതിരുന്നതാണ് മരണ കാരണമെന്ന ആരോപണം ആരോഗ്യ മേഖലയുടെ ഗൗരവകരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ച മൂലമുണ്ടായ ഈ മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉടനടി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ തയ്യാറാകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

അപകട സാധ്യത പലമടങ്ങ് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കണം. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റിവെനം സൗകര്യം സജ്ജമാക്കാൻ സർക്കാർ തയ്യാറാകണം. പ്രത്യേകിച്ചും പാമ്പിന്റെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ താലൂക്ക് ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നും ജീവൻരക്ഷാ സൗകര്യങ്ങൾ പര്യാപ്തമാണെന്നും കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി സംസ്ഥാന തലത്തിൽ ഹെൽപ്പ്‌ലൈൻ ഡെസ്ക് ആരംഭിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതിനായി ഒരു ടോൾ ഫ്രീ നമ്പർ അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. പാമ്പുകടിയേറ്റുള്ള ചികിത്സയിൽ നിർണ്ണായകമായ ആദ്യ മണിക്കൂറുകളിൽ കാലതാമസം ഒഴിവാക്കുന്നതിനായി ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ആധുനികവും ശാസ്ത്രീയവുമായ പ്രത്യേക പരിശീലനം ലഭ്യമാക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും, എത്രയും വേഗം ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ചികിത്സകൾക്ക് വിധേയരായി ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കപ്പെടണം. ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും സമഗ്രമായ ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Content Highlights: KC Venugopal MP reacts to snakebite victims losing their lives due to lack of treatment in Kayamkulam and Thiruvananthapuram

dot image
To advertise here,contact us
dot image