

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തന്നെക്കുറിച്ച് വർഗീയ പ്രചാരണം നടത്തിയെന്ന് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കരിക്കകം ദേവി കസ്ത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബിജെപി അത്തരത്തിൽ ചെയ്തത് എന്നും കടകംപള്ളി 'കോഫി വിത്ത് അരുണി'ൽ പറഞ്ഞു. തന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബിജെപി ഇത് ചെയ്തത് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കരിക്കകം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർഥിയായ ശരത് ചന്ദ്ര പ്രസാദിനോട് സംസാരിക്കുകയായിരുന്നു താൻ. ഇതിനിടയിൽ താൻ തിരിയുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ വെച്ചുകൊണ്ട് ബിജെപി വർഗീയ പ്രചാരണം നടത്തി. തന്റെ ശബ്ദം അനുകരിച്ചുകൊണ്ട്, ഇഫ്താർ പാർട്ടി ശ്രദ്ധിക്കണേ എന്ന് പറയുന്ന തരത്തിലായിരുന്നു വർഗീയ പ്രചാരണം. തന്നെ അറിയാവുന്ന ആളുകളാണ് ഇത് ചെയ്തത് എന്നും തന്നെയും കുടുംബത്തെയും അത് വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താൻ എപ്പോഴും ഇഫ്താർ ആഘോഷിക്കുക പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങൾക്കൊപ്പമാണ് എന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കഴക്കൂട്ടത്ത് താൻ വിജയിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ പ്രചാരണമായിരുന്നില്ല ബിജെപിയും കോൺഗ്രസും നടത്തിയത്. ഇരുവരും ആലോചിച്ച് ചെയ്ത പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. സ്വർണക്കൊള്ള അടക്കം പ്രചാരണായുധമാക്കിയാണ് ഇരുവരും മുന്നോട്ടുപോയത്. തന്ത്രിയെ അറസ്റ്റ് ചെയ്തതിന് തന്റെ വീട്ടിലേക്ക് മുരളീധരൻ മാർച്ച് നടത്തി. ആ അറസ്റ്റ് ബിജെപിയെ വല്ലാതെ പൊള്ളിച്ചു. ബിജെപിയുടെ അടുത്ത ആളാണ് തന്ത്രി എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഒരാൾ പോലും തന്നോട് ശബരിമലയെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ല. ഹൈക്കോടതിയാണ് അന്വേഷണം നടത്തുന്നത് എന്നതുകൊണ്ടായിരിക്കാം ജനങ്ങൾക്ക് വിശ്വാസം വന്നത്. അന്വേഷണം നന്നായി നടക്കുമ്പോൾ തന്നെ അതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അത് ജനങ്ങൾക്ക് മനസിലായി എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ വോട്ടുകൾ അടക്കം തനിക്ക് ലഭിച്ചു എന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Content Highlights: LDF candidate from Kazhakkoottam, Kadakampally Surendran, has alleged that the BJP carried out communal propaganda against him during the election campaign. In an interview on ‘Coffee with Arun’, he claimed that visuals from the Karikkakom Devi Temple Pongala festival were misused to spread such narratives