കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

ഈ പഴയ ആന്ധ്രാ പ്രദേശ് എബിവിപി സംസ്ഥാന പ്രസിഡന്റ് എന്താണ് ഉദ്ദേശിക്കുന്നതെന്നും രേവന്ത് റെഡ്ഡിക്കെതിരെ എം വി നികേഷ് കുമാര്‍

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമര്‍ശം നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍. കേരളത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കുന്നത് രേവന്ത് റെഡ്ഡിയാണെന്ന് എം വി നികേഷ് കുമാര്‍ ആരോപിച്ചു. ഈ പണം അഴിമതിപ്പണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എം വി നികേഷ് കുമാറിന്റെ ആരോപണം.

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'എടിഎം' ആണ് രേവന്ത് റെഡ്ഡി. കേരളത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളില്‍ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും 80 കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔന്നത്യം രേവന്തിന് എങ്ങനെയുണ്ടായി? 'നിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോള്‍ ഈ പഴയ ആന്ധ്രാ പ്രദേശ് എബിവിപി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? കൊന്നുകളയുമെന്നാണോ?', എം വി നികേഷ് കുമാര്‍ ചോദിച്ചു.

രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയനെന്നും സിപിഐഎം എന്ന പാര്‍ട്ടിയെ കേരളത്തില്‍ പതിനേഴ് കൊല്ലം നയിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് പതിറ്റാണ്ട് കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എണ്‍പത് കടന്ന മനുഷ്യനാണ്. ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തില്‍ ജീവിച്ചിരിപ്പില്ല. രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ടെന്നും ജനാധിപത്യത്തില്‍ സാധാരണമാണതെന്നും നികേഷ് കുമാര്‍ പറഞ്ഞു.

'അപ്പോഴും പ്രളയത്തിലും കോവിഡിലും നിപയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകള്‍ കേട്ടാണ്. ഉറുമ്പുകള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ച് എന്നൊക്കെ നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്. ഡീറ്റൈല്‍സ് പരതി പെര്‍ഫെക്ഷനിലേക്ക് എത്താന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരന്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന എഐസിസി പ്രസിഡന്റിന് പ്രായം കൂടുതല്‍ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോണ്‍ഗ്രസ്സുകാര്‍ ചില പേരുകള്‍ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്‌കാരം. നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ അതൊക്കെയാവാം. കേരളത്തില്‍ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താല്‍..
നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും', എം വി നികേഷ് കുമാര്‍ പറഞ്ഞു.

Content Highlights: M V Nikesh Kumar against Revanth Reddy statement against CM Pinarayi Vijayan

dot image
To advertise here,contact us
dot image