

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് പറഞ്ഞു. കേസില്‍ സാഹചര്യതെളിവുകള്‍ തേടുകയാണ് പൊലീസ്. സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു തുടങ്ങി. ചിലര്‍ കേരളത്തിലില്ലെന്നാണ് വിവരം. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ നാളെ കോടതിയില്‍ ഹാജരാക്കും.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.
കേസിൽ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വിവരം വന്നിരുന്നു. അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കും. പരാതിക്കാസ്പദമായ കൃത്യം നടന്ന കാരവന്‍ തിരിച്ചറിഞ്ഞിരുന്നു. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.
Content Highlights: Police seek three-day custody of director Ranjith