

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റെ സ്ഥിതി പരിതാപകരമാണെന്നും സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയുടെ സൂചനയാണ് സ്ഥാനാർത്ഥി നിർണയം. യുഡിഎഫിന്റെ വികസന വിരുദ്ധനിലപാട് അവർക്ക് തന്നെ വിനയാകും. യുഡിഎഫിന് മൂന്ന് മുഖ്യമന്ത്രിമാരുണ്ട്. വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രിമാരെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. എൽഡിഎഫ് മൂന്നാംതവണയും അധികാരത്തിൽ വരും. മൂന്ന് സീറ്റുകളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം താനൂരിൽ വി അബ്ദുറഹിമാന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തോടും എം വി ഗോവിന്ദൻ മറുപടി നൽകി. എവിടെയാണ് മത്സരിക്കേണ്ടതെന്ന് അബ്ദുറഹിമാൻ തീരുമാനിക്കും. മാറ്റത്തിന് വിധേയമാകാത്തത് ഒന്നുമില്ല. അദ്ദേഹം സ്വതന്ത്രനാണെന്നുമായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.
Content Highlights: CPIM leader MV Govindan Ridiculing UDF on their candidacy related conflict