

പാലക്കാട്: കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടി. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നേരത്തെ ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴെല്ലാം എന്റെ പേര് പലയിടങ്ങളില്‍ നിന്ന് വരുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ കംഫര്‍ട്ടിനനുസരിച്ച് ഒരു മണ്ഡലും ആലോചിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും ശക്തമായി ആലോചിച്ചിരുന്നില്ല. കഴിഞ്ഞ തവണ പേര് വന്നപ്പോഴും എന്നെ നിര്‍ത്തിയാലും ഇല്ലെങ്കിലും പരാതിയില്ല എന്നാണ്. പാലക്കാടാണ് പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടത്. അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്റെ കംഫര്‍ട്ടുകള്‍ക്ക് ഇവിടെ വലിയ പ്രാധാന്യമില്ല. പാലക്കാട് കുഴൽ മന്ദം ആണ് അമ്മയുടെ വീട്. ഞാൻ ജനിച്ചതും കുഴൽമന്ദത്താണ്. ജന്മനാട്ടിൽ മത്സരിക്കാൻ കഴിയുന്നത് ഭാഗ്യമാണ്': രമേശ് പിഷാരടി പറഞ്ഞു.
രാഷ്ട്രീയത്തിൽ വിവാദങ്ങൾ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പിഷാരടി പറഞ്ഞു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ നൽകിയ വികസനത്തിൻ്റെ തുടർച്ചയാണ് ആഗ്രഹമെന്നും നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ നല്ല പദ്ധതികൾ ഏറ്റെടുക്കുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പിന്തുണച്ചതെന്നും കോടതിയിൽ ഇരിക്കുന്ന വിഷയം അനുകൂലമായാലും പ്രതികൂലമായാലും അദ്ദേഹം തന്നെ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും രാഹുൽ തനിക്കുവേണ്ടി ഇറങ്ങുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മുഖ്യ എതിരാളി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Lucky to contest from congress ticket in palakkad says ramesh pisharody