

കൊച്ചി: കളമശേരിയിൽ 23 കാരിയെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണവും കവർന്ന കേസിലെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അക്രമിയെ കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.
എച്ച്എംടി ജംഗ്ഷൻ മുതൽ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷൻ മുതൽ പ്രതി യുവതിയെ പിന്തുടർന്നിരുന്നു എന്നാണ് പൊലീസ് നിഗമനം. യുവതിയുടെ ഐഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന അവസാന ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കണ്ണൂർ പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനും സമീപം ഇന്നലെ രാത്രി 8.15ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്. റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടിയാണ് പ്രതി യുവതിയെ ആക്രമിച്ചത്. റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച് മുക്കാല്‍ പവന്‍റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്ന് പ്രതി ഓടി പോയി. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്‍റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അക്രമത്തിന് ഇരയായതിന്‍റെ നടുക്കത്തിലാണ് യുവതി.
Content Highlights: Police have intensified the investigation into the case of a 23-year-old woman who was attacked and robbed of her mobile phone and gold in Kalamassery