

തിരുവനന്തപുരം: കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട്. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?' കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞദിവസം പങ്കുവെച്ച വൈകാരിക പോസ്റ്റിനെക്കുറിച്ച് കെ സുധാകരന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്നാണ് സുധാകരന്‍ പറഞ്ഞതെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. 'ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അങ്ങനെയൊരു ഫേസ്ബുക്ക് ഉള്ള കാര്യം അദ്ദേഹത്തിന് അറിയില്ല. അന്വേഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയോട് കൂറും നിലപാടും ഉള്ള നേതാവാണ് സുധാകരന്‍. അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ജി സുധാകരന്‍ ഉണ്ടാക്കിയ പ്രശ്നത്തില്‍ സിപിഐഎം പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ സമാന്തരമായി വേറൊരു സുധാകരന്റെ വിഷയം ഉണ്ടാക്കുകയാണ് സിപിഐഎം', എന്നായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം.
Content Highlights: i will contest in Kannur any problem for congress ask k sudhakaran