

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം. തുമ്പ പൊലീസ് പ്രാഥമികാന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി.
ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കടകംപള്ളിയുടെയും പ്രതിഭ എന്ന കഴക്കൂട്ടം സ്വദേശിനിയുടെയും പങ്കാണ് അന്വേഷിക്കുക. പങ്ക് തെളിഞ്ഞാല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഒരിക്കല്‍ പിന്‍വലിച്ച പരാതി വീണ്ടും ഉയര്‍ന്നതാണ് അന്വേഷണത്തിന് കാരണം. പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് പോറ്റി ആരോപിച്ചിരുന്നു.
താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണെന്നും കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി.
ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്‌ഐടിക്ക് നൽകിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം.
Content Highlights: Investigation in complaint filed by Unnikrishnan Potty against Kadakampally Surendran