

തിരുവനന്തപുരം: ടി20 ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് സഞ്ജു സാംസണിന്റെ പിതാവ്. വളരെ സന്തോമുണ്ടെന്നും സഞ്ജുവിനെ സംബന്ധിച്ച് ഇത് ന്യൂസിലന്‍ഡിനോടുള്ള പ്രതികാരം കൂടിയാണെന്നും സാംസണ്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
'ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി അഞ്ച് ഇന്നിംഗ്‌സും അവന്‍ തോല്‍ക്കുന്നത്. അതുകൊണ്ട് ഇന്നവന്‍ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മകന്‍ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു. പ്രതികാരം തീര്‍ക്കണം. അതാണ് സാംസണിന്റെ മകന്‍. അടി കൊടുക്കണം, അല്ലെങ്കിലവന്‍ ക്രിക്കറ്ററല്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഓപ്പണര്‍ സഞ്ജു സാംസൺ കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി. മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡും സഞ്ജു തകര്‍ത്തു. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.
Content Highlights: sanju samson's father about India vs New Zealand match