48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ പെണ്‍തിളക്കം

1978ല്‍ ചട്ടം ഭേദഗതി ചെയ്ത ശേഷം വനിതകള്‍ ഭരണസമിതിയില്‍ എത്തിയിട്ടില്ല

48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ പെണ്‍തിളക്കം
dot image

ഗുരുവായൂര്‍ : അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയില്‍ വീണ്ടും വനിത പ്രവേശം സാധ്യമാകുന്നത്. 1978ല്‍ ഭേദഗതി ചെയ്ത ഇപ്പോള്‍ നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല.

1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എന്‍ ബാലാമണിയമ്മ, ദേവകിയമ്മ എന്നിവര്‍ ആദ്യകാലത്തെ ഭരണ സമതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ 1978ല്‍ ചട്ടം ഭേദഗതി ചെയ്ത ശേഷം വനിതകള്‍ ഭരണസമിതിയില്‍ എത്തിയില്ല. മൂന്ന് പാരമ്പര്യ അംഗങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഹിന്ദു മന്ത്രിമാര്‍ ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യുന്ന ആറ് അംഗങ്ങളും ഉള്‍പ്പെട്ടതാണ് ഭരണസമിതി. രണ്ട് വര്‍ഷമാണ് കാലാവധി.

ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയില്‍ വനിതകള്‍ പലപ്പോഴും എത്തിയിട്ടുണ്ടെങ്കിലും ഭരണസമിതി അംഗമായി എത്തുന്നത് ഇതാദ്യമായാണ്. അന്താരാഷ്ട്ര വനിത ദിനത്തിലാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ പ്രവേശം ഉണ്ടാകുന്നത് എന്നത് പ്രത്യേകതയായി. സിപിഐയുടെ പ്രതിനിധിയായാണ് ഷിനിജ ഭരണ സമിതിയിലെത്തുന്നത്‌.

Content Highlight : Ending a half-century-long wait, a woman member joins the Guruvayur Devaswom Governing Council.

dot image
To advertise here,contact us
dot image