

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ ഇടതുപക്ഷത്തിനായി കെ കെ ശൈലജ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ പി കെ ശ്യാമളയും മത്സരിക്കും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും മത്സരിക്കും.
മട്ടന്നൂരിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാൻ എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.
ജില്ലാ സെക്രട്ടറിയേറ്റിലും മറ്റും ഉയർന്ന കടുത്ത എതിർപ്പിനെയും മറികടന്നാണ് തളിപ്പറമ്പിൽ പി കെ ശ്യാമളയെ സിപിഐഎം രംഗത്തിറക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി കെ ശ്യാമള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യയാണ്. തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ജില്ലാ സെക്രട്ടേറിയറ്റിലും വിമർശനം ഉയർന്നത്.
Content Highlights: CPI M has announced K K Shailaja as the Left candidate from Peravoor and P K Shyamala from Thaliparamba in the Kerala assembly elections, following a state secretariat decision.