

കൊച്ചി: ഇറാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരല്ലെ എന്ന വങ്കത്തരം ചോദിക്കുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസുമുണ്ടെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും ഏതെങ്കിലും ഭരണാധികാരിക്ക് വേണ്ടിയല്ല കമ്മ്യൂണിസ്റ്റുകാരുടെ പോരാട്ടമെന്നും എം സ്വരാജ് പറഞ്ഞു. ഇറാന് നേരെ ഇസ്രായേലും യുഎസും നടത്തുന്ന അക്രമണത്തിന് എതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിലും പൊതുയോഗത്തിലും പ്രസംഗിക്കുകയായിരുന്നു സ്വരാജ്.
ഇത് ലോകസമാധാനത്തിന്റെ പ്രശ്‌നമാണ്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ്. സംഘപരിവാരത്തിന്റെ വര്‍ഗീയത എന്നും എതിര്‍ക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റുകാരുടേത്. എന്നാല്‍ ഇന്ത്യയുടെ ഭരണാധികാരിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയാല്‍ അതും കമ്മ്യൂണിസ്റ്റുകാര്‍ തടയും. ബാഹ്യ ഇടപെടലിനെതിരായ എതിര്‍പ്പാണ് അത്, സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന നിലപാടാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ആക്രമണത്തിനെതിരായ നിലപാട് കൂടിയാണ് അതെന്നും എം സ്വരാജ് പ്രതികരിച്ചു.
യുദ്ധം ഒരു വാക്കല്ല, അത് ഒരു വൻ ദുരന്തമാണ്. അമേരിക്കയും ഇസ്രായേലും നീതി പാലിക്കണം.രാഷ്ട്രം രാഷ്ട്രത്തെ ആദരിക്കണം, ഭിന്നാഭിപ്രായങ്ങൾ മാറ്റി വെച്ച് ഒരുമിക്കണം. അതിന് തടസമാകുന്നത് അമേരിക്കയും ഇസ്രയേലുമാണ്. യുദ്ധത്തിന് മുൻപായി ഇസ്രയേൽ ഭരണാധികാരിയെ സന്ദർശിച്ച ആളാണ് ഇന്ത്യൻ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ നിലപാടല്ല ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
Content Highlight; CPIM leader M Swaraj reacts to joint Israeli-US attack on Iran