

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ. അതാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ എന്ത് നിലപാട് എടുക്കും എന്ന് പറയാൻ കഴിയില്ലയെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. യുവതി പ്രവേശനത്തിൽ രാഷ്ട്രീയ പാർട്ടികൾ ആരും ഇടപെട്ടിട്ടില്ലായെന്നും എന്‍എസ്എസ് മാത്രമാണ് കക്ഷിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് പറയാൻ കഴിയില്ല. നാളെ വാദം കേൾക്കുന്നതിനുള്ള തിയ്യതി നിശ്ചയിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. യുവതി പ്രവേശനത്തിൽ കേന്ദ്രം ഒന്നും ചെയ്തില്ല എന്ന ആക്ഷേപം ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ നമ്മുക്ക് അഭിപ്രായം പറയാൻ കഴിയില്ലയെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു. കുറ്റം ചെയ്‌താൽ കണ്ടുപിടിക്കണം. സർക്കാർ തലത്തിൽ അതിനുള്ള സംവിധാനം ഉണ്ട്. ദേവസ്വം ബോർഡ് അനാവശ്യമായി പണം ചെലവാക്കി എന്ന് തെളിയണം. എല്ലാത്തിനും സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക.
2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹർജികളിൽ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും.
Content Highlight : G. Sukumaran Nair said there has been no change in the Sabarimala women’s entry case and that he cannot say what stand the government will take. He also expressed hope that the government would revise its position.