

കൊച്ചി: വൈറ്റില മേൽപ്പാലം സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ ജി സുധാകരൻ. പാലം പൊളിക്കുന്നത് സർക്കാരിന്റെ നയമാണെങ്കിൽ പൊളിക്കട്ടെയെന്ന് ജി സുധാകരൻ പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു സുധാകരൻ്റെ പ്രതികരണം.
പാലത്തിന്റെ ഡിപിആറും ഡിസൈനും തയ്യാറാക്കിയത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. അത് പ്രകാരം പാലം നിർമിച്ചത് പിണറായി വിജയൻ സർക്കാരാണ്. നിർമാണം കഴിഞ്ഞ് എട്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ ആരും ഒരു പ്രശ്‌നം പറഞ്ഞിട്ടില്ല. സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ജി സുധാകരൻ പറഞ്ഞു. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് വൈറ്റില മേൽപ്പാലം പാലം നിർമിച്ചത്.
വൈറ്റില മേൽപ്പാലത്തിന്‍റെ നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നുമായിരുന്നു ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം. ഇതിനോടായിരുന്നു ജി സുധാകരന്‍റെ പ്രതികരണം. അതേസമയം ഗണേഷ് കുമാർ വകുപ്പ് നന്നായി നോക്കുന്ന ആളാണെന്ന് പറഞ്ഞ സുധാകരൻ, ഗതാഗത മന്ത്രി ആയത് കൊണ്ടാകും അദ്ദേഹം പരാതി പറഞ്ഞതെന്നും അന്നത്തെ സർക്കാർ ചെയ്യേണ്ടത് ചെയ്തു, അതിൽ കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞു.
പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞിരുന്നു.
Content Highlight: Former minister and senior CPIM leader G Sudhakaran responded to the controversy regarding the Vyttila flyover