

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ നല്‍കുന്ന സാഹചര്യമാണ് സഭയില്‍ ഉന്നയിക്കുക. ടി പി കേസിലെ പ്രതികള്‍ക്ക് എന്താണ് പ്രത്യേകത എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടി പി വധക്കേസ് പ്രതിപക്ഷം വീണ്ടും നിയമസഭയിലേക്ക് എത്തിക്കുന്നത്. സ്വര്‍ണ്ണക്കൊളളയിലും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധം തീരുമാനിക്കും.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ലഭിച്ച പരോളിനെകുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിലായിരുന്നു കോടതിയുടെ ചോദ്യം. ജ്യോതി ബാബുവിന്റെ ബന്ധുവിന്റെ മരണാനന്തരകർമങ്ങൾക്കായി 10 ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്നു ആവശ്യം. മരിച്ചയാൾ അടുത്തബന്ധുവെന്ന ഗണത്തിൽ വരാത്തതിനാൽ പരോൾ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികൾക്ക് തുടർച്ചയായ പരോളും അടിയന്തര അവധികളും നൽകിയത് വിശദമായി അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ഈ കേസിലെ പ്രതികൾക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാൻ എന്താണ് പ്രത്യേകതയെന്നും ചോദിച്ചു. ടി പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണ്ടതാണെന്ന് കോടതി വ്യക്തമാക്കി ഹർജി തള്ളിയത്.
ഡിസംബറിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. രണ്ടുപേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ എന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.
Content Highlights: Opposition to raise tp chandrasekharan murder case in assembly