

കോതമംഗലം: മകനെ ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി ഭാരവാഹികൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് കുത്തിയിരുപ്പ് സമരവുമായി ദമ്പതികൾ. 10,58,000 രൂപ തട്ടിയെന്നാണ് ആരോപണം. ചേലാട് സ്വദേശി ജോർജ്, ഭാര്യ, ബന്ധു എന്നിവരാണ് സമരം ചെയ്യുന്നത്. കേസ് ഒത്തുതീർപ്പിന് ബിജെപി നേതാക്കൾ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് ഓഫീസിനു മുന്നിൽ ആത്മഹത്യ ഭീക്ഷണിയുമായാണ് കുടുംബം സമരം ചെയ്തത്.
ഓൺലൈൻ ബിസിനസ്സുമായി ബന്ധപ്പെട്ട് ചേലാട് ആറ്റ്പുറത്ത് എഎം ജോർജിൻ്റെ മകൻ ഉൾപ്പെട്ട പരാതി പരിഹരിക്കുന്നതിന് ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി ടിഎസ് സുനിഷ് എന്നിവർ പലപ്പോഴായി 10,58,000 രൂപ വാങ്ങി. കഴിഞ്ഞ ജൂൺ മുതൽ നവംബർ വരെയാണ് പണം പലപ്പോഴായി വാങ്ങിയത്. കേസ് തീർക്കുന്നതിനായി സനൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ബിജെപി നേതാക്കൾക്ക് പണം കൈമാറിയത്. എന്നാൽ കേസ് തീർപ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികയും ചെയ്‌ത സാഹചര്യത്തിൽ ജോർജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ജോർജ് ഇവരോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ ബിജെപി സംസ്ഥാന ജില്ല നേതൃത്വങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ജോർജിൻ്റെ ആരോപണം.
ജനുവരി 16ന് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കൈയിൽ പെട്രോളുമായി ഇന്ന് രാവിലെ ബിജെപി ഓഫീസിന് മുന്നിൽ ജോർജും ഭാര്യയും ബന്ധുവും സമരം നടത്തിയത്.
Content Highlights: A Family protest in front of a BJP office in Kothamangalam alleging that party leaders cheated them of money