ബേപ്പൂരില്‍ അന്‍വറിനായി ലീഗ്, എതിര്‍പ്പുമായി കോണ്‍ഗ്രസ്; ഫ്ലക്‌സില്‍ അഭിപ്രായ ഭിന്നത

1982 മുതല്‍ എല്‍ഡിഎഫിന്റെ കുത്തകയാണ് ബേപ്പൂർ

ബേപ്പൂരില്‍ അന്‍വറിനായി ലീഗ്, എതിര്‍പ്പുമായി കോണ്‍ഗ്രസ്; ഫ്ലക്‌സില്‍ അഭിപ്രായ ഭിന്നത
dot image

കോഴിക്കോട്: ബേപ്പൂരിൽ പി വി അന്‍വറിന് വേണ്ടി ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ബേപ്പൂരിലും പട്ടാമ്പിയിലും അന്‍വറിന്റെ ഫ്ലക്‌സ് വെച്ചത്. ബേപ്പൂരിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. 1982 മുതല്‍ എല്‍ഡിഎഫിന്റെ കുത്തകയാണ് ബേപ്പൂർ. ഇതിനിടെയാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലം കൂടിയായ ബേപ്പൂരില്‍ മത്സരിക്കാന്‍ താന്‍ തയാറാണെന്ന് അന്‍വര്‍ പറഞ്ഞത്.

രണ്ട് ദിവസം മുമ്പ് തന്നെ ഇവിടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യുഡഎഫിന്റെ ഘടക കക്ഷിയാകുന്നതിന് മുമ്പ് തന്നെ അന്‍വറിനായുള്ള ഫ്ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഇവിടെ ഉയര്‍ന്നിരുന്നു എന്നതാണ് ശ്രദ്ധേയം. മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണിതെന്നാണ് വിവരം.

പി വി അന്‍വറിന് വേണ്ടി പാലക്കാട് പട്ടാമ്പിയിലും കോഴിക്കോട് ബേപ്പൂരും ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. 'പിണറായിസം അവസാനിപ്പിക്കാന്‍ പട്ടാമ്പിയുടെ മണ്ണിലേക്ക് പിവി അന്‍വറിന് സ്വാഗതം' എന്നാണ് പട്ടാമ്പിയിലെ ഫ്ലക്‌സ് ബോര്‍ഡുകളിലുള്ളത്. പി വി അന്‍വറിനെ ബേപ്പൂരില്‍ മത്സരിപ്പിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം.

മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ടുകൊണ്ട് പി വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെയും പി വി അന്‍വര്‍ ഇന്നലെയും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു.

മത്സരിക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇനി മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കില്‍ അതും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അന്‍വറിനെ ബേപ്പൂരേക്കും പിന്നാലെ പട്ടാമ്പിയിലേക്കും സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Content Highlights: congress against flex boards for pv anvar in beypore

dot image
To advertise here,contact us
dot image