

കോഴിക്കോട്: സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന്‍റെ ഉറപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന് സാമുഹിക നിരീക്ഷകന്‍ ബഷീർ വള്ളിക്കുന്ന്. മത നിരപേക്ഷ നിലപാടിൽ വെള്ളം കലർത്തി എപ്പോഴോക്കെ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അതിന്റെ ഡയറകറ്റ് ബെനിഫിഷ്യറി വർഗീയ കക്ഷികളായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
"ഒറ്റവാക്കിൽ പറഞ്ഞാൽ സിപിഎമ്മിന് കനത്ത തിരിച്ചടി, ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നത് ഉറപ്പ്. സിപിഎമ്മിന്റെ സ്പെയ്സിലേക്ക് ബിജെപി കടന്നു കയറുന്നതായി വേണം മനസ്സിലാക്കാൻ. നഷ്ട്ടപ്പെടുന്ന ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കി നിരന്തരം വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെപ്പോലൊരാളെ മുന്നിൽ നിർത്തി ഹൈന്ദവ വികാരങ്ങളെ ഉണർത്താൻ സിപിഎം ശ്രമിച്ചപ്പോൾ ആ 'സോഷ്യൽ എൻജിനീയറിങ്' ഫലം കണ്ടു. ഹൈന്ദവ വികാരങ്ങൾ ഉണർന്നു. പക്ഷേ ആ ഫലം കൊണ്ട് പോയത് ബിജെപി ആണെന്ന് മാത്രം." ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
മത നിരപേക്ഷ നിലപാടിൽ വെള്ളം കലർത്തി എപ്പോഴോക്കെ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അതിന്റെ ഡയറകറ്റ് ബെനിഫിഷ്യറി വർഗീയ കക്ഷികളായിരിക്കും. സിപിഎം ലക്ഷ്യമിട്ട ഈഴവ വോട്ടുകൾ കേന്ദ്രീകരിപ്പിക്കാൻ പറ്റിയില്ല എന്ന് മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം സമൂഹത്തിൽ നിന്ന് ഇടതുപക്ഷത്തിന് കിട്ടിയ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചു പോകാനും ഈ മഹത്തായ "സോഷ്യൽ എൻജിനീയറിങ്" കാരണമായി - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. കൊല്ലം കോർപ്പറേഷന്‍ ഉള്‍പ്പെടെ പല ഇടത് കോട്ടകളും ഇഴക്കിയുള്ള തേരോട്ടമാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. ആകേയുള്ള 6 കോർപ്പറേഷനില്‍ കണ്ണൂർ, തൃശൂർ, കൊച്ചി, കൊല്ലം കോർപ്പറേഷനുകള്‍ യുഡിഎഫ് നേടിയപ്പോള്‍ കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് നിലനിർത്താന്‍ സാധിച്ചത്. അവിടേയും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചു. തിരുവനന്തപുരത്ത് 50 സീറ്റുകള്‍ നേടിക്കൊണ്ട് എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.
മുന്‍സിപ്പാലിറ്റികള്‍, ബോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് മുന്നേറ്റം വ്യക്തമാണ്. ജില്ല പഞ്ചായത്തുകളില്‍ ഇരുകക്ഷികളും ഒപ്പത്തിന് ഒപ്പമാണ്. 86 മുന്‍സിപ്പാലിറ്റികളില്‍ 54 ഇടത്ത് യുഡിഎഫ് മുന്നേറിയപ്പോള്‍ എല്‍ഡിഎഫ് വിജയം 28 ല്‍ ഒതുങ്ങി. ബിജെപിക്ക് 2 മുന്‍സിപ്പാലിറ്റികളിലാണ് മേല്‍ക്കൈ ഉള്ളത്. എക്കാലത്തും ഇടതുപക്ഷം ആധിപത്യം പുലർത്തിയിരുന്ന ഗ്രാമഞ്ചായത്തുകളില്‍ ഇത്തവണ 500 ന് അടുത്താണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് മുന്നേറ്റം 342 പഞ്ചായത്തുകളിലാണ്.
Content Highlights :