ജോസ് കെ മാണിയുടെ വാർഡില്‍ യുഡിഎഫ്: കെ സുരേന്ദ്രന്‍റെ വാർഡില്‍ എല്‍ഡിഎഫ്, വിഡി സതീശന്‍റെ നാട്ടില്‍ ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പല നേതാക്കളും പ്രതീക്ഷയോടെ കുടുംബവുമായി എത്തി വോട്ട് ചെയ്‌തെങ്കിലും സ്വന്തം വാര്‍ഡില്‍ സീറ്റ് നിലനിര്‍ത്താന്‍ ആയില്ല

ജോസ് കെ മാണിയുടെ വാർഡില്‍ യുഡിഎഫ്: കെ സുരേന്ദ്രന്‍റെ വാർഡില്‍ എല്‍ഡിഎഫ്, വിഡി സതീശന്‍റെ നാട്ടില്‍ ബിജെപി
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍‌ കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും സിപിഐഎമ്മിന്റെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫും വിജയിച്ചു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ പല നേതാക്കളും പ്രതീക്ഷയോടെ കുടുംബവുമായി എത്തി വോട്ട് ചെയ്‌തെങ്കിലും സ്വന്തം വാര്‍ഡ് വിജയിക്കാന്‍ സാധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

Also Read:

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് സ്വന്തം വാര്‍ഡ് സ്വന്തമാക്കാനായില്ല. ജോസ് കെ മാണി വോട്ട് ചെയ്ത 22-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത പ്രകാശാണ് വിജയിച്ചത്. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡിലാണ് എതിര്‍ പാര്‍ട്ടി വിജയിച്ചത് എന്നതാണ് ശ്രദ്ധേയം.

കെ സി വേണുഗോപാലിന്റെ വാര്‍ഡിലും സാഹചര്യം മറിച്ചല്ല. ആലപ്പുഴ കോര്‍പ്പറേഷന്‍ കൈതവന വാര്‍ഡിലാണ് യുഡിഎഫ് തോറ്റത്. സിപിഎം സ്ഥാനാര്‍ത്ഥി സൗമ്യ രാജന്‍ വിജയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ഡില്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. എറണാകുളം പറവൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ ബിജെപിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡ് കൂടിയാണ് ഇത്.

കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡായ മൊടക്കല്ലൂരായിരുന്നു മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വോട്ട്. ഈ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരികെ പിടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗീത മപ്പുറത്താണ് സുരേന്ദ്രന്റെ സ്വന്തം വാര്‍ഡില്‍ വിജയിച്ചത്.

Content Highlight; Kerala local body elections: Party fails to win in leader’s home turf

dot image
To advertise here,contact us
dot image