

പാലക്കാട് : എം എ ഷഹനാസിൻ്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് സിപിഐഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സിപിഐഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചുവെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കരുതെന്ന് ഷാഫിക്ക് ഷഹനാസ് മുന്നറിയിപ്പ് നൽകിയിരുന്നു. അത് വകവെയ്ക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയതെന്നും ഷാഫി അന്നേ നടപടി എടുത്തിരുന്നുവെങ്കില്‍ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നുവെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.
ഷഹനാസിന്‍റെ വെളിപ്പെടുത്തലോടെ രാഹുൽ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണെന്നും രാഹുലിൻ്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയമാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാത്തിനും സഹായി ഫെന്നി നൈനാണെന്നും. ഇവർക്ക് പെൺവാണിഭസംഘവുമായി ബന്ധമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുലും ഫെന്നിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുലിനെതിരെ സിപിഐഎം ഭാവി പരിപാടി തീരുമാനിച്ചാൽ ഒരു വർഷമെങ്കിലും നടത്തേണ്ടി വരുമെന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുലിനെതിരെയുള്ള ബലാത്സംഗ പരാതി കൈ കഴുകി തുടയ്ക്കാൻ ടിഷ്യു പേപ്പർ എടുക്കുന്ന പോലെയാണെന്നും ഒന്ന് എടുത്താൽ കൂടെ വേറെ ഒന്ന് കൂടി വരുമെന്നും സുരേഷ് ബാബു പ്രതികരിച്ചു.
രമേശ് ചെന്നിത്തല ഉൾപ്പെടെ വായ തുറക്കാതിരിക്കാൻ ഷാഫി സംഘം അനുയായികളെ ഉപയോഗിക്കുന്നു. പത്തനംതിട്ടക്കാരനെ പാലക്കാട് കൊണ്ടുവന്നു മത്സരിപ്പിക്കുന്നുവെന്നും ഇതെല്ലാം ആരുടെ താല്പര്യമാണെന്ന് വ്യക്തമാണെന്നും സുരേഷ് ബാബു പറഞ്ഞു.ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ല. വസ്ത്രം പോലും മാറി മാറി ഉപയോഗിക്കുന്നവരാണ് ഇരുവരും. പൊതു സമൂഹം അപ്പോൾ സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോയെന്നും സുരേഷ് ബാബു പറഞ്ഞു.
Content Highlight : CPI(M) strongly criticizes MA Shahnaz's allegations against Shafi Parambil