

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ചുവന്ന ഫോക്‌സ്‌വാഗണ്‍ പോളോ കാര്‍ സൂക്ഷിച്ചത് താനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍. പോളോ കാര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കിയ കാറാണ് ഒരിക്കല്‍ താന്‍ ഉപയോഗിച്ചതെന്നും സി ചന്ദ്രന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവനടി ഭവനപദ്ധതിക്ക് തറക്കല്ലിടാന്‍ വന്നതാണെന്നും കാറിനെക്കുറിച്ച് അറിയില്ലെന്നും സി ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഈ പറയുന്നതിലൊന്നും ഒരു സത്യവുമില്ല. ആ കാര്‍ ഞാന്‍ കണ്ടിട്ടുമില്ല. എന്റെ വീട്ടില്‍ ആ കാര്‍ വന്നിട്ടുമില്ല. ആ കാറുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ വീട്ടില്‍ ഒരു കാറേയുളളു. ഞാന്‍ രാവിലെ പോയാല്‍ വൈകുന്നേരം വീടെത്തുന്ന ആളാണ്. ആ കാറുമായി ബന്ധപ്പെട്ട് എനിക്കൊരു വിവരവും എനിക്കില്ല': സി ചന്ദ്രന്‍ പറഞ്ഞു. യുവനടി ഭവനപദ്ധതിക്ക് തറക്കല്ലിടാന്‍ വന്നതാണെന്നും താന്‍ ഒരിക്കല്‍ രാഹുലിന്റെ കിയ കാര്‍ ഒരു ദിവസം ഉപയോഗിച്ചിരുന്നെന്നും സി ചന്ദ്രന്‍ പറഞ്ഞു.
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയത് യുവനടിയുടെ ചുവന്ന പോളോ കാറിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നടിയെ അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്യുമെന്നാണ് വിവരം. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.
Content Highlights: I have no connection with the red Polo car, I have not even seen it: Congress leader C Chandran