രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ നടപടിയെടുക്കും: കെ മുരളീധരൻ

ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോട് കൂടിയ നടപടി സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടതെന്നും മുരളീധരൻ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ നടപടിയെടുക്കും: കെ മുരളീധരൻ
dot image

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ വിഷയത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുത്താൽ പാര്‍ട്ടിയും കൂടുതല്‍ നടപടിയെടുക്കുമെന്നും സസ്‌പെന്‍ഷനില്‍ നിന്ന് കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. ശബ്ദരേഖയല്ല നടപടിയാണ് വേണ്ടത്. പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായാലേ പുറത്താക്കലിനെ പറ്റി ചിന്തിക്കൂ. യാഥാര്‍ത്ഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ടത് പൊലീസാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോട് കൂടിയ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്': കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ പൊതുവേദികളില്‍ സജീവമാകുന്ന സംഭവത്തില്‍ പരാതി വന്നാല്‍ പാര്‍ട്ടി പരിശോധിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുലിനെ തിരിച്ചെടുക്കാനുളള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ആര്‍ക്കും പ്രചാരണം നടത്താം, കോണ്‍ഗ്രസിന്റെ ഒരു ഔദ്യോഗിക വേദിയിലും പങ്കെടുപ്പിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗർഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോണ്‍ സംഭാഷണമാണ് ഇന്ന് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിർബന്ധിക്കുന്നു. ലെെംഗികാരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.

ആവശ്യം നിഷേധിക്കുന്ന പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഗര്‍ഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതര ശാരീരിക മാനസിക അവശതകള്‍ പങ്കുവെക്കുന്ന യുവതിയെ രാഹുൽ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. യുവതി നാടകം കളിക്കുകയാണെന്നും രാഹുൽ പറയുന്നുണ്ട്. എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ എന്നും അവസാന നിമിഷം എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോൾ രാഹുൽ വ്യക്തമായ ഉത്തരം നൽകുന്നില്ല. 

സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്‍കും. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നിട്ടും രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.

Content Highlights: Government should take action on Rahul Mamkoottathil issue says K Muraleedharan

dot image
To advertise here,contact us
dot image