

തിരുവനന്തപുരം: ബിജെപി പ്രവേശനം സംബന്ധിച്ച വാർത്തകൾ തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ഏറെനാളായി സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നുവെന്നും അതിനൊപ്പം താൻ വേണമെന്ന് പറഞ്ഞപ്പോൾ വരാമെന്ന് പറയുകമാത്രമാണ് ഉണ്ടായതെന്ന് ഇഞ്ചക്കാട് ബാലചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
വരാമല്ലോ എന്നു പറഞ്ഞപ്പോഴും രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന് അവരോട് പറഞ്ഞിരുന്നു. ഒരു പദവിയും ആഗ്രഹിക്കാത്ത തന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്നും ബിജെപിയിൽ ചേർന്നെന്നും ചാനലിലൂടെയാണ് അറിഞ്ഞത്. ഈ ഏഴുപത്തി രണ്ടാം വയസിൽ തനിക്ക് വിവാദങ്ങൾ സഹിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?' എന്ന കവിതയിലൂടെ ശ്രദ്ധേയനായ ആളാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ. ഇദ്ദേഹം ബിജെപിയിൽ ചേർന്നുവെന്നും പാർട്ടിയുടെ കൊല്ലത്തെ കൾച്ചറൽ സെൽ കൺവീനറായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു എന്നുമായിരുന്നു റിപ്പോർട്ടുകൾ.
കുറിപ്പിന്റെ പൂർണരൂപം…
എന്റെ നിലപാടുകളിൽ മാറ്റമില്ല. എറെ നാളായി ഞാൻ സ്വാതന്ത്രനാണ്. ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവർ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങൾ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്‌കാര സാഹിതിയിൽ അംഗമായി. ഡി. ആർ മഹേഷിന്റെ നേതൃത്വത്തിൽ കുറെ നല്ലകാര്യങ്ങൾ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരിൽ ചിലർ ഞാൻ കോൺഗ്രസ്സിൽ ചേർന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാൻ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നെന്നും ഞാൻ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്ന്. ഞാൻ വാർത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ബി ജെ. പി യിൽ ചേർന്നെന്നും ഈ എഴുപത്തി രണ്ടാം വയസ്സിൽ എനിക്ക് വിവാദങ്ങൾ സഹിക്കാൻ താല്പര്യമില്ല. വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്നേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്‌കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. ശ്രീ എം എ ബേബി, ചിറ്റയം ഗോപകുമാർ, സി ആർ മഹേഷ്, പി കെ ഉസ്മാൻ, കോവൂർ കുഞ്ഞുമോൻ എന്നിവരോട് കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്ര ശേഖർ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട്. കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാൻ ഇവിടെയുണ്ട്
Content Highlights: Poet Inchakkad Balachandran denies reports of joining of BJP