

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കഴിഞ്ഞ ദിവസം നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് മുളിയാത്തോട് സ്വദേശി ഷെറിലിനെ രക്തസാക്ഷിയാക്കി അനുശോചനം രേഖപ്പെടുത്തിയത്. 2024 ഏപ്രില്‍ അഞ്ചിനായാരുന്നു പാനൂര്‍ മുളിയത്തോടുവെച്ച് നിര്‍മ്മാണത്തിലുളള ബോംബ് പൊട്ടി ഷെറില്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഷെറിലിനെ രക്തസാക്ഷിയായി ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നത്.
ഷെറില്‍ അടക്കം 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായിരുന്നു കേസിലെ പ്രതികള്‍. സംഭവത്തെ അന്നുതന്നെ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും തള്ളിയിരുന്നു. എന്നാല്‍ അതിനുശേഷം കേസിലെ പ്രതിയായ അമല്‍ ബാബുവിനെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. മീത്തലെ കുന്നോത്ത് ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.
പാനൂര്‍ മുളിയതോടിന് അടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനൊടുവില്‍ തിരിച്ചെടുക്കുകയുമായിരുന്നു.
Content Highlights: DYFI who died by bomb explosion declared as martyr