

55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35-ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. 128 എൻട്രികൾ ആണ് ഇക്കുറി വന്നിരുന്നത്. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. വൈകിട്ട് മൂന്നരക്ക് തൃശൂരിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക.
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിലൂടെ മമ്മൂട്ടി ഒരിക്കല്‍ കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്. ടൊവിനോ തോമസ്, സൗബിൻ ഷാഹിർ തുടങ്ങിയവരും മികച്ച നടനുള്ള പുരസ്കാരത്തിന്‍റെ പട്ടികയിൽ ഉണ്ട്. അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവർ നടിമാരുടെ വിഭാഗത്തിലും മുൻ നിരയിൽ ഉണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിലും അവസാന റൗണ്ടിൽ മമ്മൂട്ടി ഉണ്ടായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ വർഷത്തെ 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനുള്ള കാറ്റഗറിയിൽ മമ്മൂട്ടി മത്സരിച്ചിരുന്നു. കാതൽ എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ അവസാന റൗണ്ട് വരെ എത്തിച്ചത്. അതിന് മുൻപത്തെ 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായത് മമ്മൂട്ടി ആയിരുന്നു. നൻപകൽ നേരത്ത് മയക്കത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ന്നാ താൻ കേസ് കൊടിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും മമ്മൂട്ടിയ്‌ക്കൊപ്പം അന്ന് ഫൈനൽ റൗണ്ട് വരെ ഉണ്ടായിരുന്നു. ഒടുവിൽ അന്ന് കുഞ്ചാക്കോ ബോബന് സ്പെഷ്യൽ ജൂറി പുരസ്‌കാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇപ്പോഴിതാ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം എത്തുമ്പോൾ അവസാന റൗണ്ടിൽ വീണ്ടും മമ്മൂട്ടി എത്തിയിരിക്കുകയാണ്. ഇത്തവണയും മമ്മൂട്ടി തന്നെ മികച്ച നടനാകുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
Content Highlights: State Film Awards to be announced today