

കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഭർത്താവ് സജീറിനെതിരെയും ഉസ്താദിനെതിരെയും പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഉസ്താദ് പറഞ്ഞത് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരപീഡനം നടത്തിയത്.
ഉസ്താദ് നിർദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ റജുല ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഭർത്താവ് ഉസ്താദിനെ കണ്ടിരുന്നുവെന്നും തന്നോട് മുടി അഴിച്ച് സ്റ്റൂളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇരിക്കാത്തതിനാലാണ് തന്നെ അക്രമിച്ചതെന്നും റജുല റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഭർത്താവ് ഉസ്താദിനെ ഫോണിൽ വിളിച്ച് തന്നപ്പോൾ തനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ലയെന്ന് ഉസ്താദിനോട് പറഞ്ഞിരുന്നുവെന്നും റജുല പറഞ്ഞു.
ഭര്‍ത്താവ് നേരത്തെയും ക്രൂരമായി ഉപദ്രവിച്ചിരുന്നു.പൊലീസിൽ കേസ് കൊടുത്തതിന് ശേഷം പിന്നീട് ഉപദ്രവിച്ചിട്ടില്ലയെന്നും റജുല പറഞ്ഞു. പാലമുക്കിലുള്ള സുലൈമാൻ എന്ന ഉസ്താദാണ് ആഭിചാരക്രിയ ചെയ്യാൻ ആവശ്യപ്പെട്ടതെന്നും റജുല വ്യക്തമാക്കി.
നേരത്തെയും ഉസ്താദിൻ്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. സ്ഥലം വിൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും റജുല പറഞ്ഞു.നേരത്തെ ഉപദ്രവിക്കുമ്പോൾ പ്രതികരിക്കില്ലയിരുന്നു. പ്രതികരിക്കാന്‍ തുടങ്ങിയപ്പോളാണ് ക്രൂരപീഡനം നടത്തിയത്. ചിക്കന്‍പോക്‌സ് വന്നപ്പോള്‍ ശരീരത്തില്‍ പാടുകള്‍ വന്നുവെന്നും അതിനെ ചൊല്ലി പരിഹസിച്ച് സംസാരിച്ചു. അപ്പോൾ ഉസ്താദ് പറഞ്ഞ കുടോത്രം ചെയ്യാൻ സമ്മതിക്കാത്തത് കൊണ്ടാണോ തനിക്ക് എന്നോട് ദേഷ്യം എന്ന് ചോദിച്ചപ്പോൾ കറി തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Content Highlight : Husband pours boiling fish curry on wife's face in Kollam for not cooperating with witchcraft practice