
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടികള്‍ എടുത്തുതുടങ്ങിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019-ലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും സ്മാര്‍ട്ട് ക്രിയേഷനില്‍ ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന വാറന്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലുളളതാണ്. അത് റദ്ദ് ചെയ്യുവാനും ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുവാനും വേണ്ടിയുളള നടപടിക്രമങ്ങള്‍ക്കുവേണ്ടി ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിജിലന്‍സ് എസ്പി ഈ ആഴ്ച തന്നെ കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് കൊടുക്കും. അതിനുശേഷം തുടര്‍ തീരുമാനങ്ങളും നടപടികളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളോടായിരുന്നു പി എസ് പ്രശാന്തിന്റെ പ്രതികരണം.
നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന് 2019-ൽ റിപ്പോർട്ട് നൽകിയത് മുരാരി ബാബുവായിരുന്നു. സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു.
തന്റെ റിപ്പോർട്ട് തിരുവാഭരണ കമ്മീഷണർ പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടന്നത്. അവർ വന്നുപരിശോധിച്ച ശേഷമാണ് 2019-ൽ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്. ജൂലൈ മാസത്തിലാണ് അത്. ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു. 2019 ലെ മഹസറിൽ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പങ്ക് ഉണ്ടെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2024 ൽ വീണ്ടും സ്വർണപ്പാളി നവീകരിക്കാനായി പാളികൾ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകണമെന്ന് അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോർഡ് തള്ളുകയായിരുന്നു.
Content Highlights: Murari Babu suspended, warrant in Unnikrishnan Potty's name cancelled says ps prashant