
കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജ് ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ ഹര്‍ജിക്കാരനെതിരെ രൂക്, വിമർശനവുമായി ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഹൈക്കോടതി വിമര്‍ശിച്ചു. പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് എന്തിനാണ് എന്നാണ് ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്.
മുന്നറിയിപ്പ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചുവെന്ന കാര്യം ഹര്‍ജിയില്‍ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. അരുദ്ധതി റോയ് പുകവലിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കവര്‍ പേജിലുണ്ടല്ലോയെന്നും ഹൈക്കോടതി പറഞ്ഞു. ഇത് എന്തുതരം പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പൊതുതാല്‍പര്യ ഹര്‍ജിക്ക് പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അരുന്ധതി റോയിയുടെ പുസ്തകത്തിലെ കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമവിരുദ്ധമെന്ന് കാട്ടി അഭിഭാഷകനായ എ രാജസിംഹനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ നേരത്തെ കോടതി അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സിനോടും വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ 'മദര്‍ മേരി കംസ് ടു മീ' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്. അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയിക്ക് വഴിയൊരുക്കിയ ആളുമാണ് അരുന്ധതിയുടെ അമ്മ മേരി റോയി.
Content Highlights: Kerala Highcourt against petitioner on arundhati roy book cover page