
തായ്‌ലന്റിൽ സൗന്ദര്യ മത്സരത്തിൽ വിജയ കിരീടം ചൂടിയതിന് തൊട്ടടുത്ത ദിവസം തന്നെ ആ ടൈറ്റിലിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ് മിസ് ഗ്രാൻഡ് പ്രചുവാപ്പ് ഖിരി ഖാനായി തെരഞ്ഞെടുക്കപ്പെട്ട സൂഫേൻ 'ബേബി' നൊയ്‌നോൻതോങ്. ഇവരുടെ ചില സ്വകാര്യ വീഡിയോകൾ പുറത്തുവന്നതാണ് കടുത്ത നടപടി ഉണ്ടാകാൻ കാരണം. സംഭവത്തിൽ ബേബിക്ക് മൂന്ന് വർഷം ജയിൽവാസം വരെ ലഭിക്കാൻ സാധ്യതയുണ്ട്.
സൗന്ദര്യമത്സര കമ്മിറ്റിയാണ് ബേബിയുടെ കിരീടധാരണം റദ്ദാക്കുന്നതായി അറിയിച്ചത്. ഇതേ തുടർന്ന് സൗന്ദര്യമത്സര കമ്മിറ്റി ഡയറക്ടർക്കൊപ്പം തായ് ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ മത്സര കിരീടം ചൂടാൻ ഒരവസരം കൂടി തരണമെന്ന് ബേബി ആവശ്യപ്പെട്ടു. ലൈവ് ബ്രോഡ്കാസ്റ്റിൽ നിയമപരമായ കാര്യങ്ങൾ വിശദീകരിക്കാൻ ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. സൗന്ദര്യ മത്സരത്തിനായുള്ള കരാറിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും അനുവദനീയമല്ലെന്ന് അറിയില്ലായിരുന്നോ എന്ന് അഭിഭാഷകൻ ബേബിയോട് പരിപാടിക്കിടയിൽ ചോദിച്ചിരുന്നു.
കോൺട്രാക്ട് താൻ വായിച്ചിരുന്നില്ലെന്നും ഇത്തരം നിബന്ധനകൾ അറിയില്ലായിരുന്നെന്നുമായിരുന്നു യുവതിയുടെ മറുപടി. ഇക്കാരണം കൊണ്ട് മൂന്ന് വർഷം വരെ യുവതിക്ക് ജയിൽ കിടക്കേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പ് അഭിഭാഷകൻ നൽകുമ്പോഴാണ് യുവതി സംഭവിച്ചതിൻ്റെ ഗൗരവം മനസ്സിലാക്കിയത്. 'എനിക്ക് ജയിലിൽ പോകേണ്ട' എന്നായിരുന്നു ഈ ഘട്ടത്തിൽ ഭയചകിതയായ ബേബിയുടെ പ്രതികരണം. മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ പ്രസിഡന്റും മിസ് യൂണിവേഴ്‌സ് തായ്‌ലൻ്റ് നാഷണൽ ഡയറക്ടറുമായ നവാത് ഇത്സരാഗ്രിസിലുമായി ഇക്കാര്യത്തിൽ നേരിട്ട് സംസാരിക്കാമെന്നായിരുന്നു ഈ സമയം സൗന്ദര്യമത്സര കമ്മിറ്റിയുടെ ഡയറക്ടർ കാഞ്ചി അഭിപ്രായപ്പെട്ടത്. പിന്നീട് നവാത് ഇത്സരാഗ്രിസി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. യുവതിയുടെ ആവശ്യം പരിഗണിക്കാമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം .
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മിസ് ഗ്രാൻഡ് പ്രചുവാപ്പ് ഖിരി ഖാൻ 2026 സൗന്ദര്യമത്സരം നടന്നത്. മറ്റ് 76 പ്രവിശ്യകളിൽ നിന്നും വിജയികളുമായി ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ബേബി അർഹയാവുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ബേബിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നത്. സുതാര്യമായ ഒരു പിങ്ക് ഡ്രസ് അണിഞ്ഞ് കാമറയ്ക്ക് മുന്നിൽ ഡാൻസ് കളിക്കുകയും ഇ-സിഗററ്റ് വലിക്കുകയും ശരീരത്തിൽ പലയിടങ്ങളിലായി ലിപ്സ്റ്റിക്ക് തേൽക്കുകയും സെക്‌സ് ടോയ്സ് ഉപയോഗിക്കുന്നതുമായ വീഡിയോയാണ് പുറത്ത് വന്നത്.
അസുഖബാധിതയായിരുന്ന അമ്മയുടെ ചികിത്സയ്ക്കായി ന്യൂഡ് ഫോട്ടോഷൂട്ടുകളും വീഡിയോകളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ച മാപ്പപേക്ഷയിൽ പിന്നീട് യുവതി പറഞ്ഞിരുന്നു. ഈ സംഭവം തനിക്ക് വലിയ അവബോധമാണ് നൽകിയതെന്നും ഇത്തരം പ്രവൃത്തികൾ ഇനി തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്.
2026 മിസ് ഗ്രാൻഡ് തായ്‌ലന്റ് മത്സരം ബാങ്കോക്കിൽ അടുത്ത വർഷം മാർച്ചിലാണ് നടക്കുക. ഈ മത്സരത്തിലെ വിജയിയാണ് മിസ് ഗ്രാൻഡ് ഇന്റർനാഷ്ണൽ 2026 സൗന്ദര്യ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
Content Highlight: Explicit video is out, Thai beauty peagent winner lost title