പിരിച്ച പണം കൊണ്ട് ഒരു മിഠായി പോലും വാങ്ങി കൊടുക്കാൻ മുസ്‌ലിം ലീഗ് തയാറായിട്ടില്ല; വിമർശിച്ച് മന്ത്രി കെ രാജൻ

മുസ്ലിം ലീഗ് സ്വന്തം കഴിവുകേടുകൾ മറച്ച് സർക്കാരിനെ വിമർശിക്കുകയാണെന്നും പിരിച്ച പണം കൊണ്ട് ഒരു മിഠായി പോലും വാങ്ങി കൊടുക്കാൻ ലീഗ് തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു

പിരിച്ച പണം കൊണ്ട് ഒരു മിഠായി പോലും വാങ്ങി കൊടുക്കാൻ മുസ്‌ലിം ലീഗ് തയാറായിട്ടില്ല; വിമർശിച്ച് മന്ത്രി കെ രാജൻ
dot image

കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ വിമർശിച്ച് മന്ത്രി കെ രാജൻ.
മുസ്ലിം ലീഗ് സ്വന്തം കഴിവുകേടുകൾ മറച്ച് സർക്കാരിനെ വിമർശിക്കുകയാണെന്നും പിരിച്ച പണം കൊണ്ട് ഒരു മിഠായി പോലും വാങ്ങി കൊടുക്കാൻ ലീഗ് തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ തകർക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്ന് നിരവധി ലീഗ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനാണ് മന്ത്രിയുടെ മറുപടി. വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട സിപിഐ അതൃപ്തിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണ്. സിപിഐയിൽ ഭിന്നാഭിപ്രായമില്ല. അങ്ങനെയൊരു അഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനയുഗം ഓണപ്പതിപ്പിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ലേഖനത്തിൽ പ്രതികരിച്ച കെ രാജൻ ജനാധിപത്യപരമായി അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും സംവാദങ്ങളുടെ ഇടം അടയ്‌ക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ഫാസിസത്തിനെതിരെയാണ് സിപിഐ നിലപാട്. രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നെന്നു കരുതി സിപിഐയുടെ അഭിപ്രായമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി റോഡരികിലാണ് ലീഗിന്റെ ഭവന സമുച്ചയ നിർമ്മാണം നടക്കുന്നത് . ഇരുനില കെട്ടിടത്തിന് ആവശ്യമായ അടിത്തറയോടെ എട്ട് സെന്റ് ഭൂമിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ 105 വീടുകൾ നിർമ്മിക്കാനാണ് മുസ്‌ലീം ലീഗ് ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റിൽ 1000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ആർക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അർക്കിടെക്‌സാണ് ഭവനപദ്ധതിയുടെ പ്ലാൻ തയ്യാറാക്കിയത്.

ഉച്ചക്ക്‌ രണ്ട് മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. ലീഗ് ദേശീയ-സംസ്ഥാന- ജില്ല ഭാരവാഹികൾ പങ്കെടുക്കും. ലീഗ് ഏറ്റെടുത്ത ഭൂമിയിൽ നിയമക്കുരുക്ക് അടക്കമുള്ള വിഷയങ്ങൾ വിവാദമായിരുന്നു. എന്നാൽ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് നിർമ്മാണ പ്രവൃത്തികളെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. എട്ടുമാസത്തിനകം മുഴുവൻ വീടുകളും നിർമ്മിച്ച് കൈമാറാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

Content Highlights: k rajan against muslim league on mundakkai rehabilitation

dot image
To advertise here,contact us
dot image