
പാലക്കാട് : പാലക്കാട് സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി പത്ത് വയസുകാരന് പരിക്ക്. മൂത്താന്‍ത്തറ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപത്താണ് സംഭവം. പ്രദേശവാസിയായ നാരായണൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് വൈകിട്ട് 4.45 ഓടെയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ നാരായണനും കുടുംബവും സ്കൂൾ പരിസരത്താണ് താമസിക്കുന്നത്. വൈകിട്ട് സ്കൂൾ പരിസരത്ത് കളിക്കാൻ എത്തിയപ്പോഴാണ് കുട്ടിക്ക് പടക്കം ലഭിച്ചത്. ഇത് കുട്ടി കല്ല് ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ സാധനം കളയാൻ ആവശ്യപ്പെട്ടു. ഇത് എറിഞ്ഞ് കളയുന്നതിനിടെ ഉഗ്രസ്ഫോടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ പരിസരത്ത് പരിശോധന നടത്തിയ പൊലീസും ബോംബ് സ്ക്വാഡും നാല് പടക്കങ്ങൾ കൂടി കണ്ടെത്തി. ഇത് സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും സ്‌ഫോടക വസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെയാണെന്ന് വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
ഗണേശ മഹോത്സവത്തോടനുബന്ധിച്ച് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം നടന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ പറഞ്ഞു. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
Content Highlight : A student was injured when an explosive device found near a school in Moothanthara, Palakkad exploded