
കൊച്ചി: അനുമതിയില്ലാതെ ഹൈക്കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ച പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അമ്മയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മകളെ കൊലപ്പെടുത്തിയ പ്രതി അമീറുൽ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്നും നീതി നടപ്പിലാക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. ഇക്കാര്യം ജഡ്ജിമാരെ നേരിൽകണ്ട് പറയാനാണ് ഇവർ ഇന്നലെ ഉച്ചയോടെ കോടതിയിലെത്തിയത്. ടോക്കൺ ഇല്ലാതെയാണ് പ്രവേശന കവാടത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും ബഹളം വെച്ചതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
2016 ഏപ്രിൽ 28-നാണ് യുവതിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയിൽ പെരുമ്പാവൂരിലെ വീട്ടിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് വീടിന്റെ പരിസരത്തു നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.
അമീറുൽ ഇസ്ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്തായിരുന്നു പ്രതി ഹർജി നൽകിയത്.
Content Highlights: Mother of law student in Perumbavoor arrested for Attempt to enter High Court without permission