
അമ്മ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി വിജയിച്ച ശ്വേത മേനോന് എല്ലാവിധ ഭാവുകങ്ങളും നേർന്ന് മന്ത്രി സജി ചെറിയാൻ. സിനിമയെ സ്നേഹിക്കുന്നവർ അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് മന്ത്രി. അമ്മയുടെ ഭാരവാഹികളായി വനിതകൾ വരണമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. കഴിവുള്ള കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോൻ എന്നും കൂട്ടിച്ചേർത്തു. ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
'ഭാരവാഹികളായി വനിതകൾ വരുമ്പോൾ സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.ശ്വേതക്ക് എതിരെ വളരെ മോശമായ നീക്കമുണ്ടായി, എന്നിട്ടും എല്ലാ പിന്തുണയും നൽകി. സ്ത്രീ ഭരണം നല്ല കാലം മലയാള സിനിമക്ക് കൊണ്ടുവരും. പുരുഷന്മാർ മോശമെന്നല്ല പറഞ്ഞത്. കുക്കൂ പരമേശ്വരൻ സെക്രട്ടറി ആയതിൽ സന്തോഷം. പുതിയ ടീമിന് വിജയാശംസകൾ, മാറ്റത്തിന്റെ തുടക്കമാകട്ടെ', സജി ചെറിയാൻ പറഞ്ഞു.
പ്രസിഡന്റ് ആയി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച നാസർ ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.
Content Highlights: Saji Cherian Applauds shwetha menon after AMMA Election