
കോഴിക്കോട്: തൃശൂരിലെ വ്യാജവോട്ട് ആരോപണം വിവാദമായിരിക്കെ കോഴിക്കോടും വ്യാജ വോട്ട് ചേർക്കപ്പെട്ടുവെന്ന് മുസ്ലിലീഗ് നേതാവ് എം കെ മുനീർ എംഎൽഎ. ആളുകൾ ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകൾ ചേർക്കപ്പെട്ടുവെന്നാണ് ആരോപണം. ആളുകൾ ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് വോട്ടുകൾ ചേർത്തു. മാറാട് ഡിവിഷനിൽ ഒരു വീട് നമ്പറിൽ 327 വോട്ടാണ് ചേർത്തിരിക്കുന്നതെന്നും മുനീർ പറഞ്ഞു.
ഇത് ഒരു വറ്റെടുത്തു നോക്കിയപ്പോൾ കണ്ടത് മാത്രമാണ്. ഇങ്ങനെ എത്ര വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ടാകുമെന്നും മുനീർ ചോദിക്കുന്നു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന നീക്കമാണിത്. കർണാടകയിലും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടക്കുന്നുവെന്ന് പറയുമ്പോൾ കേരളത്തിലും ഇത് ആവർത്തിക്കുന്നുവെന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏതെല്ലാം സ്ഥലത്ത് ഏതെല്ലാം രീതിയിലാണ് ഇവർ വോട്ട് കൂട്ടിച്ചേർത്തിട്ടുണ്ടാവുകയെന്ന് പറയാനാവില്ല. ഇത് കോഴിക്കോട് കോർപ്പറേഷനിലെ ഒരു ഡിവിഷനിലെ ഒരു വീട് നമ്പറിൽ മാത്രം ചേർത്ത വോട്ടാണ്. ഇങ്ങനെ എത്രയിടങ്ങളിൽ ഉണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംവിധാനത്തോടുള്ള ജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ട വിഷയമാണിത്. പരാതികൾ നൽകിയിട്ടും അതിൽ യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും മുനീർ പറഞ്ഞു.
Content Highlights: There are irregularities in the voter list in Kozhikode says MK Muneer