

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്നും തട്ടിപ്പറിച്ചെടുത്ത സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ വീണ്ടും കബളിപ്പിച്ചു. പുറത്തുവന്ന തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിയതോടെ, നാല് ദിവസമായി തൊണ്ടിമുതലിനായി കാത്തിരിക്കുന്ന പൊലീസ് വീണ്ടു വെട്ടിലായി. തൊണ്ടിമുതൽ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ തെളിവു നശിപ്പിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
ശനിയാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നത്. കാവൽ നിന്ന രണ്ട് വനിതാ സിപിഒമാർക്ക് നേരെ സമീന വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ സമീന, പിന്നാലെ പ്രതി തൊണ്ടിമുതലും ഡയപ്പറുമടക്കം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.
നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണാനായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല പ്രതി തട്ടിപ്പറിച്ച് വിഴുങ്ങിയത്. നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ എക്‌സറേ പരിശോധനയിൽ സമീനയുടെ വയറ്റിൽനിന്ന് സ്വർണാഭരണം കണ്ടെത്തിയിരുന്നു. മാല പുറത്തെടുക്കാൻ എനിമ നൽകിയെങ്കിലും പുറത്തുവന്നില്ല. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലേക്കും മാറ്റി. മെഡിക്കൽ കോളെജിൽവെച്ചാണ് പ്രതി തൊണ്ടിമുതൽ ഫ്‌ളഷ് ചെയ്തത്.
Content Highlights: nilambur theft case, accused sameena flushes stolen chain evidance in toilet