'കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു!'; പി കെ ഫിറോസിനെതിരെ വിജിലൻസിന് പരാതി നൽകി കെ ടി ജലീല്‍

എങ്ങനെയാണ് ഫിറോസിന് ഇത്രയധികം ധനം സമ്പാദിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷിക്കണമെന്നാണ് ജലീല്‍ പറയുന്നത്

dot image

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കെ ടി ജലീല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നൽകിയ പരാതിയുടെ പകർപ്പ് പങ്കുവെച്ചാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ഫേസ്ബുക്കില്‍ ഫിറോസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പി കെ ഫിറോസ് വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ കുറിപ്പ്. പരമ്പരാഗതമായി സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത ഫിറോസിന് ഉപജീവനം നടത്താന്‍ പാര്‍ട്ടി എന്തെങ്കിലും ധനസഹായം നല്‍കിയതായും അറിവില്ലെന്നും പിന്നെ എങ്ങനെയാണ് ഫിറോസിന് ഇത്രയധികം ധനം സമ്പാദിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷിക്കണമെന്നാണ് ജലീല്‍ പറയുന്നത്.

പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ ദുരൂഹത നിലനിൽക്കെയാണ് മയക്കുമരുന്ന് കേസിൽ അദ്ദേഹത്തിൻ്റെ സഹോദരൻ പി.കെ ജുബൈർ പോലീസ് പിടിയിലാകുന്നതെന്നും ഫിറോസിൻ്റെയും സഹോദരൻ ജുബൈറിൻ്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ അനുജൻ്റെ മയക്കുമരുന്ന് ഇടപാടിൽ ഫിറോസിന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകുമെന്നും കെ ടി ജലീൽ ആരോപിച്ചു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു!

To

The Director,

Vigilance and Anti-Corruption Bearau,

Kerala Police Head Quarters, Thiruvananthapuram.

Subject: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിൽ പത്തിമംഗലത്ത് താമസിക്കുന്ന പി.കെ ഫിറോസ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട്.

പ്രിയപ്പെട്ട ഡയറക്ടർ,

കഴിഞ്ഞ 8 വർഷക്കാലമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിൻ്റെ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ് പി.കെ ഫിറോസ്. അതിനു മുമ്പ് പത്ത് വർഷക്കാലം മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. അദ്ദേഹത്തിന് പരമ്പരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഉള്ളതായി അറിയില്ല. നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിച്ചതായും പറഞ്ഞു കേട്ടിട്ടില്ല. ഉപജീവനത്തിന് പാർട്ടി എന്തെങ്കിലും സാമ്പത്തിക സഹായം നൽകുന്നതായി അറിവുമില്ല. 2011 ൽ വിലപിടിപ്പുള്ള 12.5 സെൻ്റ് സ്ഥലം വാങ്ങിയപ്പോൾ ആധാരത്തിൽ ബിസിനസ് എന്നാണ് ചേർത്തിരുന്നത്. അന്നും ഇന്നും അദ്ദേഹം നടത്തുന്ന ബിസിനസുകൾ ദുരൂഹമാണ്.

എന്നാൽ അദ്ദേഹം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കാണാം. കുടുംബ സ്വത്ത് അനന്തരമായി കിട്ടാൻ ഫിറോസിൻ്റെ പിതാവ് ഒരു സമ്പന്നനല്ല. അദ്ദേഹം കെ.എസ്.ആർ.ടി.സി-യിൽ നിന്ന് വിരമിച്ച ഡ്രൈവറാണ്. പതിനഞ്ചു സെൻ്റ് സ്ഥലവും ഒരു കൊച്ചുവീടുമാണ് കുടുംബ സ്വത്തായി ഉള്ളത്. അതാകട്ടെ ഭാഗം വെച്ചിട്ടുമില്ല.

2011-ൽ MSF ൻ്റെ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്താണ് പി.കെ ഫിറോസ് കുന്നമംഗലം വില്ലേജിൽ കോഴിക്കോട് വയനാട് റോഡിനോട് ചേർന്ന് ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം രൂപയെങ്കിലും സെൻ്റിന് വില വരുന്ന 12.5 സെൻ്റ് സ്ഥലം വിലകൊടുത്ത് വാങ്ങിയത്. ആധാരത്തിൻ്റെ കോപ്പി ഇതോടൊപ്പം വെക്കുന്നു. അതിൽ ഒരു കോടി രൂപ വില വരുന്ന ഒരു വീടും അഞ്ചാറു വർഷങ്ങൾക്ക് മുമ്പ് പണിതു. വീടിൻ്റെ ഫോട്ടോയും പരാതിയോടൊപ്പം വെക്കുന്നു. ഇതേ കാലയളവിൽ ഫിറോസിൻ്റെ ഭാര്യ ഒരു എയ്ഡഡ് സ്കൂളിൽ അദ്ധ്യാപക നിയമനം നേടിയതായും കാണുന്നു. "നാട്ടുനടപ്പ്" ഇവിടെയും പാലിക്കപ്പെട്ടന്ന് ഉറപ്പാണ്. ഇടക്കിടെ ഫിറോസ് തനിച്ചും കുടുംബസമേതവും നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്‌. അത് സംബന്ധമായ വിവരങ്ങൾ ഫിറോസിൻ്റെ പാസ്പോർട്ട് പരിശോധിച്ചാൽ ബോദ്ധ്യമാകും.

കാശ്മീരിലെ കത്വയിലും ഉന്നോവയിലും ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ മുസ്ലിംയുത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ഫിറോസ് മേൽനോട്ടം വഹിച്ച് സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഒരു വലിയ ഫണ്ട് സ്വരൂപിച്ചിരുന്നു. ഭീമമായ ഒരു സംഖ്യ ശേഖരിച്ചെങ്കിലും വെറും ആറുലക്ഷം രൂപയാണ് ബന്ധപ്പെട്ട കുടുംബങ്ങൾക്ക് നൽകിയത്. 20,000 രൂപയിലധികം രൂപ ആർക്ക് കൈമാറുകയാണെങ്കിലും അത് ബാങ്ക് മുഖേനയാവണമെന്നുള്ള നിയമം ലംഘിച്ചാണ് ഫണ്ടിൻ്റെ നാമമാത്ര വിനിയോഗം പോലും നടന്നിട്ടുള്ളത്. നേരിട്ട് ജില്ലാ കമ്മിറ്റികളിൽ നിന്ന് സംസ്ഥാന കമ്മിറ്റി കൈപ്പറ്റിയ പണത്തിന് യാതൊരു കണക്കുമില്ല. ഇതുമായി ബന്ധപ്പെട്ട് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഒരു കേസ് നിലവിലുണ്ട്.

യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ 2,72,000 വെള്ള തോതികൾ ഒന്നിന് 600 രൂപ വിലയിൽ കീഴ്കമ്മിറ്റികൾ മുഖേന വിറ്റഴിച്ച് നടത്തിയ ഫണ്ട് സമാഹരണത്തിലും വലിയ അഴിമതി നടന്നതായി ആക്ഷേപമുണ്ട്. ഇതിനും നേതൃത്വം നൽകിയത് പി.കെ ഫിറോസാണ്. ഈ പണമെല്ലാം ഉപയോഗിച്ചാവണം അദ്ദേഹം കോഴിക്കോട് "Blue Fin" എന്ന പേരിൽ ഒരു ട്രാവൽ ഏജൻസിയും അതേ പേരിൽ ഒരു വില്ലാ പ്രോജക്ടും ആരംഭിച്ചത്. പ്രൊജക്ടിൻ്റെ ഭാഗമായുള്ള ആദ്യ വിൽപനയുടെ ഉൽഘാടനം മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് നിർവ്വഹിച്ചത്. അതിൻ്റെ ഫോട്ടോ ഇതോടൊപ്പം വെക്കുന്നു. ഗൾഫ് നാടുകളിലും ഫിറോസിന് ബിസിനസ് പങ്കാളിത്തമുള്ളതായി അറിയുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ ഫണ്ട് കളക്ഷൻ നടന്നാലും അതിൽ നിന്നുള്ള വലിയൊരു തുക റിവേഴ്സ് ഹവാലയായി ഗൾഫിൽ എത്തിച്ചാണ് തൻ്റെ നിക്ഷേപ തുക ടിയാൻ കണ്ടെത്തിയതെന്ന് സംശയിക്കണം. കുറേ സംഖ്യ ഇവിടെയും ചില സംരഭങ്ങളിൽ നിക്ഷേപം നടത്തിയതിന് തെളിവാണ് "Blue Fin" ട്രാവൽസും വില്ലാ പ്രൊജക്ടും.

പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ ദുരൂഹത നിലനിൽക്കെയാണ് മയക്കുമരുന്ന് കേസിൽ അദ്ദേഹത്തിൻ്റെ സഹോദരൻ പി.കെ ജുബൈർ പോലീസ് പിടിയിലാകുന്നത്. ഫിറോസിൻ്റെയും സഹോദരൻ ജുബൈറിൻ്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ അനുജൻ്റെ മയക്കുമരുന്ന് ഇടപാടിൽ ഫിറോസിന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകും. കണ്ണു ചിമ്മി തുറക്കുന്ന വേഗതയിൽ കോടികളുടെ സമ്പാദ്യത്തിൻ്റെ ഉടമയായി മാറിയ പൊതുപ്രവർത്തകൻ കൂടിയായ പി.കെ ഫിറോസിൻ്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം സമഗ്രമായി അന്വേഷിക്കണമെന്ന് താൽപര്യപ്പെടുന്നു.

സ്നേഹപൂർവ്വം

ഡോ:കെ.ടി.ജലീൽ

Content Highlight; KT Jaleel's facebook post against P K Firos

dot image
To advertise here,contact us
dot image