
കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. ചില പിതാക്കന്മാർ ആർഎസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആർഎസ്എസ് ശാഖയിലേക്ക് ചിലർ പോകുന്നു. തിരിച്ച് ആർഎസ്എസ് ശാഖയിൽ നിന്നും കേക്കുമായി അരമനകളിലേക്കും വരുന്നു. പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി കെ സനോജ് വിമർശിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂൺ 25-നായിരുന്നു ബംജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാൻസിസിനേയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിർബന്ധിതമായി മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന സുഖ്മാനെന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിൽവെച്ച് കന്യാസ്ത്രീകളോടും ആദിവാസി യുവാവിനോടും യുവതികളോടും ക്രൂരമായ ഇടപെടലായിരുന്നു ബംജ്‌റംഗ്ദൾ പ്രവർത്തകർ നടത്തിയത്. കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറുകയും അറസ്റ്റിലായ കന്യാസ്ത്രീകളെ ദുർഗിലെ കൊടുംകുറ്റവാളികൾ കഴിയുന്ന ജയിലിലേക്ക് മാറ്റുകയുമായിരുന്നു. സുഖ്മാൻ മണ്ഡാവിയേയും ജയിലിൽ അടച്ചിരുന്നു.
കന്യാസ്ത്രീകൾക്ക് നീതി തേടി കേരളത്തിലും ഛത്തീസ്ഗഡിലും അടക്കം വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി വിവിധ സഭകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കന്യാസ്ത്രീകൾക്ക് നീതി തേടി യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഛത്തീസ്ഗഡിലെത്തി. ബിജെപിയിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിലെത്തി. കന്യാസ്ത്രീകളെ കാണാൻ അനൂപ് ആന്റണിക്കും യുഡിഎഫ് നേതാക്കളും സുഗമമായി വഴിയൊരുങ്ങിയപ്പോൾ എൽഡിഎഫ് നേതാക്കൾക്ക് തൊട്ടടുത്ത ദിവസമാണ് അവസരമൊരുങ്ങിയത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭ്യമാക്കുന്നതിനായി യുഡിഎഫ്, എൽഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് നിവേദനം നൽകി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ലെന്നായിരുന്നു അമിത് ഷായുടെ ഉറപ്പ്. എന്നാൽ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സർക്കാർ ശക്തമായി എതിർത്തു. കേസ് പരിഗണിക്കേണ്ടത് എൻഐഎ കോടതിയാണെന്ന് സർക്കാർ വാദിച്ചു. ഇത് വലിയ ചർച്ചകളിലേക്ക് വഴിമാറി. അമിത് ഷായ്‌ക്കെതിരെ വിമർശനം ഉയർന്നു. എന്നാൽ എൻഐഎ കോടതി കേസ് പരിഗണിച്ചപ്പോൾ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. ഇതോടൊപ്പം സുഖ്മാൻ മണ്ഡാവിക്കും ജാമ്യം ലഭിച്ചു.
Content Highlights: dyfi against mar joseph pamplani